പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച തൃശൂർ സ്വദേശി മരിച്ചു
കൊച്ചി: കൊച്ചിയിലെ പിഎഫിന്റെ ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമന്‍(68) ആണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ഇന്നലെയാണ് ശിവരാമന്‍ ഓഫീസിലെത്തി വിഷം കഴിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്നു ശിവരാമന്‍.
ശിവരാമന്റെ മരണത്തിന് ഉത്തരവാദി പി എഫ് ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് ശിവരാമന്റെ സഹോദരീ ഭര്‍ത്താവ് സുകുമാരന്‍ ആരോപിച്ചു. പി എഫ് നിഷേധിച്ചതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. എണ്‍പതിനായിരം രൂപയാണ് കിട്ടാനുണ്ടായിരുന്നത്. പി എഫിനായി പല തവണ കയറിയിറങ്ങിയെന്നും ആവശ്യപ്പെട്ട രേഖകള്‍ എല്ലാം കൊടുത്തിട്ടും നീതി നിഷേധിച്ചുവെന്നും സുകുമാരന്‍ ആരോപിച്ചു. ഇനിയാര്‍ക്കും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകരുതെന്നും സഹോദരിയുടെ ഭര്‍ത്താവ് പറഞ്ഞു.
പെരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ കരാര്‍ തൊഴിലാളിയായിരുന്ന ശിവരാമന്‍ ക്യാന്‍സര്‍ രോഗിയായിരുന്നു. വിരമിച്ച് ഒമ്പത് കൊല്ലമായിട്ടും ശിവരാമന് ഇതുവരെ പിഎഫ് വിഹിതം നല്‍കിയിരുന്നില്ല.