തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ ദേവസ്വം പ്രസിഡന്റും കരാറുകാരനുമടക്കം നാലു പ്രതികള്‍ അറസ്റ്റില്‍

blast
blast

തൃപ്പൂണിത്തുറയില്‍ തിങ്കളാഴ്ച്ച രാവിലെ പത്തരയോടെ പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍ ജോയിന്‍ സെക്രട്ടറി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാത്രി എട്ടരയോടെയാണ് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതികളെ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

തിങ്കളാഴ്ച്ച വൈകിട്ടോടെ സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
സ്‌ഫോടനത്തില്‍ പരിക്കേറ്റ സ്ത്രീകളും കുട്ടികളും ഉല്‍പ്പെടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായതായും ഒരു കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

Tags