കണ്ണൂര്‍ തൃപ്പങ്ങോട്ടൂരിലെ അതിരുകടന്ന കല്യാണ ആഘോഷം ; സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് കേസെടുത്തു

child
child

സംഭവത്തില്‍ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു.

കണ്ണൂര്‍ തൃപ്പങ്ങോട്ടൂരിലെ കൈവിട്ട കല്യാണാഘോഷത്തില്‍ നടപടിയുമായി പൊലീസ്. സംഭവത്തില്‍ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു. സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസെടുത്തത്. പടക്കം പൊട്ടിച്ച് 18 ദിവസം പ്രായമുള്ള കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായ സംഭവത്തിലാണ് പൊലീസ് നടപടി. കേസെടുത്തെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല. സംഭവത്തിന് പിന്നാലെ അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളുടെ കുഞ്ഞ് ചികിത്സയിലാണ്.രണ്ട് ദിവസം മുമ്പാണ് വരനെ ആനയിക്കുന്ന ചടങ്ങിനിടെയാണ് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കൊളവല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


തൃപ്പങ്ങോട്ടൂരില്‍ ഞായര്‍,തിങ്കള്‍ ദിവസങ്ങളിലാണ് കല്യാണാഘോഷം നടന്നത്. ബാന്റ്‌മേളം,ഡിജെ ,പടക്കം പൊട്ടിക്കല്‍ തുടങ്ങിയവ അര്‍ധരാത്രിയും തുടര്‍ന്നു. കല്യാണ വീടിന് അടുത്തുളള വീട്ടിലായിരുന്നു അഷ്‌റഫിന്റെ ഭാര്യ റഫാനയും 18 ദിവസം പ്രായമുളള കുഞ്ഞും. ഉഗ്രശേഷിയില്‍ പടക്കങ്ങള്‍ പൊട്ടിയതോടെ കുഞ്ഞിന് അസ്വസ്ഥതകളുണ്ടായി. പടക്കം പൊട്ടിക്കരുതെന്ന് കുടുംബം ആഘോഷക്കാരോട് അപേക്ഷിച്ചെങ്കിലും ആരും ഇക്കാര്യം പരിഗണിച്ചില്ല. തിങ്കളാഴ്ച, വരനെ ആനയിക്കുന്ന ചടങ്ങിനിടെ വീണ്ടും ഉഗ്രശബ്ദത്തില്‍ സ്‌ഫോടനമുണ്ടായി. ഇതോടെ കുഞ്ഞിന് വീണ്ടും വയ്യാതായി.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ചികിത്സയിലാണ്. സംഭവത്തില്‍ കൊളവല്ലൂര്‍ പൊലീസില്‍ അഷ്‌റഫ് പരാതി നല്‍കുകയായിരുന്നു. 

Tags

News Hub