തിരുവല്ലയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

ganja

തിരുവല്ല: അഞ്ചര കിലോഗ്രാം വരുന്ന കഞ്ചാവുമായി രണ്ട് യുവാക്കളും കഞ്ചാവ് കടത്തുവാൻ സഹായിച്ച യുവാവും അടക്കം മൂന്നുപേർ തിരുവല്ലയിൽ പോലീസിന്റെ പിടിയിലായി. തിരുമൂലപുരം ആടുംമ്പടം കോളനിയിൽ കൊങ്ങാപ്പള്ളിയിൽ വീട്ടിൽ ദീപു ( 26 ), മഞ്ഞാടി ഉര്യാത്ര വീട്ടിൽ കിരൺ വില്യം തോമസ് (21) , തൃശ്ശൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം ദീപുവും കിരണും എത്തിച്ച കഞ്ചാവ് കാറിൽ തിരുമൂലപുരത്ത് എത്തിക്കുവാൻ സഹായിച്ച തിരുമൂലപുരം അടുംമ്പടം മറ്റക്കാട്ട് പറമ്പിൽ സെബിൻ സജി ( 23 ) എന്നിവരാണ് പിടിയിലായത്.  

തിരുമൂലപുരം ആടുമ്പടം കോളനിക്ക് സമീപം വെച്ചാണ് ദീപുവും കിരണും പോലീസ് സംഘത്തിൻ്റെ പിടിയിലായത്. ദീപുവിൻ്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും 3 കിലോഗ്രാം കഞ്ചാവും കിരണിന്റെ ബാഗിൽ നിന്നും രണ്ടര കിലോഗ്രാമോളം തൂക്കം വരുന്ന കഞ്ചാവും പിടിച്ചെടുത്തു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും കാറിൽ കഞ്ചാവ് തിരുമൂലപുരത്ത് എത്തിക്കുവാൻ സഹായിച്ച സെബിൻ സജിയെ പോലീസ് അറസ്റ്റ് ചെയ്തത്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് തിരുവല്ലയിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ച് നൽകിയിരുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുമെന്ന് എസ്.എച്ച്.ഒ ബി.കെ സുനിൽ കൃഷ്ണൻ പറഞ്ഞു. 

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ ബി.കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നവരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ഇവരെയും താമസിയാതെ വലയിലാക്കുമെന്നും ഡിവൈഎസ്പി എസ് ആഷാദ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.