രണ്ടാഴ്ചയിലേറെ അടക്കാത്തോട് നിവാസികളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടി വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കേ കടുവ ചത്തു
![The tiger that terrorized the residents of Atakam for more than two weeks has been captured The tiger died while under the surveillance of the forest department](https://keralaonlinenews.com/static/c1e/client/94744/uploaded/062b413fe07e77b86351f6c9cb1e4504.gif?width=823&height=431&resizemode=4)
ഇരിട്ടി:: രണ്ടാഴ്ചയിലേറെയായി അടക്കാത്തോട് കരിയംകാപ്പ് മേഖലയിൽ ഭീതി പരത്തിയ കടുവയെ ഒടുവിൽ മയക്കുവെടിവെച്ച് പിടികൂടിയെങ്കിലും വനം വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കേ കടുവ ചത്തു. വ്യാഴാഴ്ച ഉച്ചയോടെ അടയ്ക്കാത്തോട് കരിയംകാപ്പിലെ റബർതോട്ടത്തിൽ കണ്ടെത്തിയ കടുവയെ വനപാലകസംഘം വളഞ്ഞ് മയക്കുവെടിവെച്ച് കൂട്ടിലടക്കുകയായിരുന്നു.
ഒരു മാസത്തിനിടെ മേഖലയിൽ നിന്നും പിടികൂടുന്ന രണ്ടാമത്തെ കടുവയാണിത്. തുടർന്ന് ഇതിനെ കണ്ണവം ഫോറസ്റ്റ് ഓഫീസ് പരിസരത്തേക്ക് മാറ്റിയെങ്കിലും നിരീക്ഷണത്തിലിരിക്കേ കടുവ ചാവുകയായിരുന്നു. പിടികൂടിയ കടുവക്കു പരിക്കുകൾ ഉണ്ടായിരുന്നു എന്നാണ് വനംവകുപ്പധികൃതർ പറയുന്നത്.
രണ്ടാഴ്ച മുൻപാണ് മേഖലയിൽ കടുവസാനിധ്യമുണ്ടെന്ന് പ്രദേശവാസികൾ വനം വകുപ്പിനെ അറിയിക്കുന്നത്.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
എന്നാൽ ഇവരുടെ പരിശോധനയിൽ ഇതിന് സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ അഞ്ചുദിവസം മുൻപ് റബ്ബർവെട്ട് തൊഴിലാളി ഉച്ചയോടെ തൊഴിൽ കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ വീടിനു സമീപം റബ്ബർ തോട്ടത്തിൽ കടുവയെ കാണുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. ഇത്രയും നാൾ നാട്ടുകാർ സംശയിച്ച വന്യമൃഗം കടുവ തന്നെയെന്ന് സ്ഥിരീകരണമായതോടെയാണ് വനം വകുപ്പും കടുവയെ പിടികൂടാനുള്ള ശ്രമവുമായി രംഗത്ത് വന്നത്. ഇതിനിടയിൽ നാട്ടുകാരും വനം വകുപ്പും നിരവധി തവണ കടുവയെ കാണുകയും മൂന്നോളം കൂടുകൾ സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. ഇതിനിടയിൽ വനപാലകർക്കെതിരെ നിരവധി തവണ നാട്ടുകാരുടെ പ്രതിഷേധം ഉടലെടുക്കുകയും അധികൃതരെ തടഞ്ഞു വെക്കുന്ന അവസ്ഥയും ഉണ്ടായി.
ഒടുവിൽ വ്യാഴാഴ്ച ഉച്ചയോടെ റബ്ബർ തോട്ടത്തിൽ കടുവയെ കാണുകയും 3 മണിയോടെ വനപാലകർ ഇതിനെ വളഞ്ഞ് മയക്കുവെടി വെക്കുകയുമായിരുന്നു. വെടിയേറ്റ കടുവ ഇവിടെ നിന്നും താഴേക്ക് അൽപ്പദൂരം ഓടിയെങ്കിലും ഇവിടെ വെച്ച് അരമണിക്കൂറിനകം വനപാലകർ ഇതിനെ പിടികൂടി കൂട്ടിലടച്ചു . തുടർന്ന് കണ്ണവം ഫോറസ്റ്റ് ഓഫീസിലേക്ക് കടുവയെ മാറ്റുകയായിരുന്നു. ഇവിടെ നിരീക്ഷണത്തിലിരിക്കെയാണ് ചത്തത്. കഴിഞ്ഞ മാസവും കൊട്ടിയൂരിൽ നിന്നും കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ ഒരു കടുവയെ കണ്ടെത്തുകയും ഇതിനെ പിടികൂടി മൃഗശാലയിലേക്കു കൊണ്ടുപോകുന്നതിനിടെ ചാവുകയും ചെയ്തിരുന്നു.