നന്മയുടെ മറുവാക്ക്'; രണ്ട് രൂപ ഡോക്ടര്‍ക്ക് ആശംസകളുമായി പിഎ മുഹമ്മദ് റിയാസ്

doctor

അര നൂറ്റാണ്ട് പിന്നിട്ട് ആരോഗ്യകാരണങ്ങളാല്‍ ആതുര സേവനത്തില്‍ നിന്ന് ഇടവേളയെടുത്ത ഡോക്ടര്‍ രൈരു ഗോപാലിന് ആശംസയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ നന്മയുടെ മറു വാക്കെന്നാണ് ഡോക്ടര്‍ രൈരു ഗോപാലിനെ മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്. ആതുര സേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അത്ഭുതവുമാണ് ഡോക്ടറെന്നും കുറിപ്പിലുണ്ട്. ഡോക്ടറെ നേരില്‍ കണ്ട് വിളിച്ചതിന്റെ അനുഭവവും മന്ത്രി ഫേസ്ബുക്കിലൂടെ പങ്ക് വെച്ചു.


എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല'. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണെന്ന ബോര്‍ഡ് ഗേറ്റില്‍ തൂക്കിയാണ് അമ്പത് വര്‍ഷത്തിലേറെ രോഗികള്‍ക്കൊപ്പം ജീവിച്ച രൈരു ഡോക്ടര്‍ ലളിതമായി ജോലിയില്‍ നിന്ന് വിരമിച്ചത്. 18 ലക്ഷം രോഗികള്‍ക്ക് മരുന്നും സ്‌നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടര്‍ വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത്. രണ്ടുരൂപ ഡോക്ടര്‍ എന്ന പേരിലാണ് രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാല്‍പ്പതോ അമ്പതോ രൂപമാത്രമാണ് രോഗികളില്‍ നിന്നും വാങ്ങുക.

വിലകുറഞ്ഞ ഗുണമേന്‍മയുള്ള മരുന്നുകളാണ് ഡോക്ടര്‍ കുറിക്കുക. മരുന്നു കമ്പനികളുടെയും കോര്‍പറേറ്റുകളുടെയും മോഹനവാഗ്ദാനങ്ങളിലൊന്നും ഡോക്ടര്‍ വീഴാത്തതിനാല്‍ കമ്പനി പ്രതിനിധികളൊന്നും ആ പടി കയറാറില്ല. അമ്പതിലേറെ വര്‍ഷം കണ്ണൂരുകാരുടെ ആരോഗ്യം കാത്ത ശേഷമാണ് ജനകീയ ഡോക്ടര്‍ പരിശോധന നിര്‍ത്തുന്നത്.

Tags