ക്രൂരമായ സൈബര്‍ ആക്രമണം, 65 കാരിയുടെ വാക്കുകളാണെന്ന് കരുതി തള്ളിക്കളയാമായിരുന്നു

sathyabama

ക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നതായി നര്‍ത്തകി സത്യഭാമ ജൂനിയര്‍. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയായിരുന്നില്ല തന്റെ പരാമര്‍ശങ്ങള്‍. കുടുംബത്തെപ്പോലും വലിച്ചിഴച്ച് സൈബര്‍ ആക്രമണം നടത്തുകയാണെന്ന് സത്യഭാമ ഫേസ്ബുക്കിലൂടെ ആരോപിച്ചു. ആര്‍എല്‍വി രാമകൃഷ്ണനെതിരായ പരാമര്‍ശം വിവാദമാവുകയും തുടര്‍ന്നുളള സംഭവ വികാസങ്ങള്‍ക്കും പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

'എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുള്ള രാജ്യമല്ലേ നമ്മുടേത്? അതോ, ആ അഭിപ്രായ സ്വാതന്ത്ര്യം ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണോ? ഇക്കഴിഞ്ഞ നാലഞ്ച് ദിവസങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത, അതിക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കാണ് ഞാന്‍ വിധേയയായത്.സ്വന്തം യൂട്യൂബ് ചാനലിന്റെ കാഴ്ച്ചക്കാരെ വര്‍ധിപ്പിക്കാന്‍ എന്നെ കുറിച്ച് ഒന്നും അറിയാത്ത ചിലര്‍ അസഭ്യം വിളിച്ചു പറയുന്നത് കണ്ടു, ഇവര്‍ എന്നെകുറിച്ച് ഒന്നും അറിയാത്തവരാണ്. വായില്‍ വെള്ളിക്കരണ്ടിയുമായിട്ടൊന്നുമല്ല ഞാന്‍ ജനിച്ചത്. കനല്‍ വഴികളില്‍ക്കൂടിയാണ് ഞാനിത്രയും കാലം നടന്നുവന്നത്.' സത്യഭാമ ജൂനിയര്‍ പറഞ്ഞു.


'ഞാന്‍ ആക്ഷേപിച്ചുവെന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആ വ്യക്തിക്ക് ഗവണ്‍മെന്റിന്റെ കീഴില്‍ നൃത്തം അവതരിപ്പിക്കാന്‍ ഞാന്‍ അവസരം നല്‍കിയിട്ടുണ്ട്. എന്നെ അതിക്രൂരമായി ആക്ഷേപിച്ചവര്‍ ഒരുനിമിഷം സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം...'നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ' എന്ന്. അറുപത്തിയാറ് വയസ്സുള്ള ഒരു സ്ത്രീയുടെ വീണ്‍വാക്കാണെന്നു കരുതി നിങ്ങള്‍ക്കതിനെ തള്ളിക്കളയാമായിരുന്നു', എന്നും സത്യഭാമ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു.

Tags