തലശേരിയിലെ ഇരട്ടക്കൊലപാതകം : ഏഴുപേരെ അറസ്റ്റു ചെയ്തതായി പൊലിസ്

google news
tly0

കണ്ണൂര്‍ : തലശേരി സഹകരണാശുപത്രിയില്‍ നിന്നും സംസാരിക്കാനായി  വിളിച്ചിറക്കി രണ്ടുപേരെ റോഡരികില്‍ നിന്നും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ  കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍.

കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത നെട്ടൂര്‍ വെള്ളാടത്ത് ഹൗസില്‍ സുരേശ്ബാബു എന്ന പാറായി ബാബു (47), നെട്ടൂര്‍ ചിറക്കക്കാവിനു സമീപം മുട്ടങ്ങല്‍വീട്ടില്‍ ജാക്സണ്‍ വില്‍സെന്റ് (28), വടക്കുമ്പാട് പാറക്കെട്ടില്‍ മുഹമ്മദ് ഫര്‍ഹാന്‍ അബ്ദുല്‍സത്താര്‍ (29), പിണറായി പടന്നക്കരയിലെ വാഴയില്‍ വീട്ടില്‍ സുജിത്ത്കുമാര്‍ (45), നെട്ടൂര്‍ വണ്ണത്താവീട്ടില്‍ നവീന്‍ (32), പാറായി ബാബുവിനു ഒളിവില്‍ കഴിയാന്‍ സഹായിച്ച വടക്കുമ്പാട് ചേരക്കാട്ടില്‍ വീട്ടില്‍ അരുണ്‍കുമാര്‍ (38), പിണറായി പുതുക്കുടി ഹൗസില്‍ ഇ.കെ സന്ദീപ് (38) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം നാലോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപം വച്ചായിരുന്നു കൊലപാതകം.

 ആശുപത്രിയില്‍ നിന്നു വിളിച്ചിറക്കിയ നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ. ഖാലിദ് (52), സഹോദരി ഭര്‍ത്താവും സി.പി.എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീര്‍ (40) എന്നിവരെ സംഘംചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോള്‍ പരുക്കേറ്റ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബ് തലശേരി സഹകരണ ആശുപത്രിയില്‍  ചികിത്സയിലാണ്. അറസ്റ്റിലായവരെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എ.സി.പി നിഥിന്‍രാജ് തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

Tags