പഠനത്തിൽ പിന്നിലുള്ളവർക്കായി ഇനി അധ്യാപകർ വീട്ടിലെത്തും

teachers

തിരുവനന്തപുരം: പഠനനിലവാരത്തിൽ പിന്നിലുള്ള വിദ്യാർത്ഥികൾക്കായി  അധ്യാപകർ വീട്ടിലെത്തും. കുട്ടികളുടെ വീടുകളിലെത്തി പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർക്ക് നിർദേശം. വേനലവധിക്കാലത്തായിരിക്കും സന്ദർശനം. ഇതിനായി അങ്കണവാടി, വായനശാല, സാമൂഹിക പഠനമുറി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച്‌ ക്ലാസുകൾ നടത്താൻ ‘വീട്ടുമുറ്റത്തെ വിദ്യാലയം’ എന്ന പദ്ധതി നടപ്പാക്കും.

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ കുട്ടികളുടെ വിജ്ഞാനശേഷി ഉറപ്പാക്കാനുള്ള പഠനപിന്തുണാ പരിപാടിക്കുള്ള മാർഗരേഖ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കി.

നിലവിലെ ‘ഓൾ പാസ്’ രീതിയിൽ മാറ്റമില്ല. പകരം, പഠനപിന്തുണാ പരിപാടി ഏപ്രിൽ, മേയ് മാസങ്ങളിൽ പൂർത്തിയാക്കി കുട്ടികളുടെ പഠനമികവ് ഉറപ്പാക്കും. ഇതിനായി മേയ് അവസാനം നിലവാരപ്പരീക്ഷ നടത്തും. വാർഷികപരീക്ഷാ മാതൃകയിൽ കുട്ടികളെ വിലയിരുത്തി തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനാണ് നിർദേശം.

ഈ വർഷത്തെ പരീക്ഷയിൽ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും പഠനപിന്തുണ ആവശ്യമുള്ള കുട്ടികളുടെ പട്ടിക ക്ലാസ് ടീച്ചർ തയ്യാറാക്കണം. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ ഇ ഗ്രേഡും ഒമ്പതാം ക്ലാസിൽ ഡി, ഇ ഗ്രേഡുകളും നേടിയ കുട്ടികളെയാണ് പരിഗണിക്കുക.

ഉത്തരക്കടലാസുകൾവഴി കുട്ടികളുടെ കഴിവും പരിമിതിയും കണ്ടെത്തും. കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അധ്യാപകർ കണ്ടെത്തിയ പഠനപ്രശ്നങ്ങൾ പരിഹരിക്കാൻ ഏപ്രിലിൽ സ്കൂൾതലവിശകലനം നടക്കും.

Tags