ഇടുക്കിയിൽ നഴ്‌സറി കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
ഇടുക്കി : നഴ്‌സറി സ്‌കൂള്‍ വിദ്യാർഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തി സഹപാഠികൾക്കും യുവതികൾക്കും മറ്റും അയച്ച അധ്യാപകന്‍ പിടിയില്‍. നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജുവാണ് അറസ്റ്റിലായത്. ഇയാളുടെ ഫോണില്‍നിന്ന് കുട്ടികളുടെ 300ഓളം വിഡിയോകളും 180ഓളം ചിത്രങ്ങളും കണ്ടെത്തി.
ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് പകര്‍ത്തി ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ നഴ്‌സറി വിഭാഗം അധ്യാപകനായി ജോലിചെയ്തുവരികയായിരുന്നു ജോജു. ഇയാളുടെ സഹപാഠിയായിരുന്ന യുവതിക്കും അമ്മക്കും ദൃശ്യങ്ങള്‍ അയക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍നിന്ന് കണ്ടെത്തിയത്.
പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. മറ്റ് യുവതികള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.