താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

thanoor

താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു. ഒന്നാംപ്രതി സിവില്‍ പൊലീസ് ഓഫീസര്‍ ജിനേഷിന്റെ കാറാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മലപ്പുറം എസ്പിയുടെ ഡാന്‍സാഫ് ടീം ഈ കാറിലാണ് കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുത്തത്. കൂടാതെ താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ അന്വേഷണം ഉന്നതരിലേക്കെന്ന സൂചനയാണ് ലഭിക്കുന്നത്. ഓഫീസര്‍ റാങ്കിലെ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളും. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സിബിഐ ഒരുങ്ങുകയാണ്. വൈകാതെ ചോദ്യം ചെയ്യുമെന്ന് വിവരം.

കേസിലെ ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവര്‍ ഇപ്പോള്‍ റിമാന്റിലാണ്. പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം കൊലപാതകക്കുറ്റം ചുമത്തി. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലേ കസ്റ്റഡി കൊലയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നു.

Tags