കേരളത്തില്‍ ചാവേര്‍ ആക്രമണ പദ്ധതിയിട്ട കേസ് ; ശിക്ഷാ വിധി ഇന്ന്

riyaz

 കേരളത്തില്‍ ചാവേര്‍ ആക്രമണ പദ്ധതിയിട്ട കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇന്ന് ശിക്ഷ വിധിക്കും. കൊച്ചി എന്‍ ഐ എ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ വിധിച്ചത്. ശിക്ഷ ഇന്ന് വിധിക്കാമെന്നും കൊച്ചി എന്‍ ഐ എ കോടതി വ്യക്തമാക്കിയിരുന്നു. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. യു എ പി എ 38, 39, ഐ പി സി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസര്‍ഗോഡ് ഐ എസ് കേസിന്റെ ഭാഗമായാണ് ഈ കേസും ഉള്ളത്.

പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15 നാണ് എന്‍ ഐ എ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നും ഇതിനായി  യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ വഴി ശ്രമം നടത്തി എന്നുമാണ് എന്‍ ഐ എ കുറ്റപത്രത്തില്‍ പറഞ്ഞത്. യു എ പി എയിലെ സെക്ഷന്‍ 38, 39 വകുപ്പുകളും ഗൂഡാലോചനയുമടക്കമുള്ള കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കൊച്ചി എന്‍ ഐ എ കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്.

Tags