പാലക്കാട് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ സംസ്കാരം ഇന്ന് നടക്കും
പാലക്കാട് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ സംസ്കാരം ഇന്ന് കറുകോടി ശ്മശാനത്തിൽ നടക്കും. രാവിലെ 11ന് മൃതദേഹം ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഏറ്റുവാങ്ങും. വിലാപയാത്രയായി പാലക്കാട് കണ്ണകി നഗറിലേക്ക് കൊണ്ടുപോകും.
ശ്രീനിവാസന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. അദ്ദേഹത്തിന്റെ ശരീരത്തിൽ ആഴത്തിലുള്ള 10 മുറിവുകളാണുള്ളത്. തലയിൽ മാത്രം മൂന്ന് വെട്ടുകളുണ്ട്. കാലിലും കൈയിലും ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി. അതേസമയം, ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എ റൗഫ് പറഞ്ഞു.
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ കാണാം.
പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയിൽ കയറി വെട്ടുകയായിരുന്നു.