അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലൂടെ വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാകും: മന്ത്രി വീണാ ജോര്‍ജ്

google news
ygfdhj

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കുന്നതിലൂടെ നമ്മുടെ സംസ്ഥാനത്ത് വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

ഇന്ത്യയുടെ ഭരണഘടന ഉറപ്പ് വരുത്തുന്ന സമത്വം പൂര്‍ണതോതില്‍ അനുഭവവേദ്യമാക്കുന്നതിന് ഇനിയും സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാകേണ്ടതുണ്ട്. ഇതിനായി ഓരോ മേഖലയിലും സൂക്ഷ്മതല ഇടപെടലുകള്‍ സാധ്യമാക്കുന്നതിന് സേവന അവസര അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിനുമായാണ് സംസ്ഥാന സര്‍ക്കാര്‍ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടേയും എല്ലാ വകുപ്പുകളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

പത്തനംതിട്ട ജില്ലയില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജന സര്‍വേ പ്രകാരം 2579 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ 2579 കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായിട്ടുള്ള പിന്നോക്കാവസ്ഥ മാറ്റുന്നതിന് വേണ്ടിയിട്ടുള്ള തീവ്രമായ ശ്രമങ്ങള്‍ ആവിഷ്‌ക്കരിച്ചാണ് മുന്നോട്ട് പോകുന്നത്. മുന്‍പ് പറഞ്ഞത് പോലെ സര്‍ക്കാര്‍ വകുപ്പുകളും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും പൊതുസമൂഹവും ഒരുമിച്ച് ഈ സാമൂഹിക മുന്നേറ്റത്തിന് വേണ്ടി പരിശ്രമിക്കുകയാണ്. ഈ അവസരത്തില്‍ ജില്ലയുടെ രൂപീകരണത്തിന് കാരണക്കാരനായ പത്തനംതിട്ട ജില്ലയുടെ ശില്‍പിയായ യശഃശരീരനായ കെ.കെ. നായര്‍ സാറിനെ ഓര്‍ക്കുകയാണ്.

രാജ്യത്തിന്റെ പരമമായ നിയമവും എല്ലാ നിയമനിര്‍മാണങ്ങളുടെ അടിസ്ഥാനവും രാജ്യത്തിന്റെ പരമാധികാരത്തിന്റെ അടിസ്ഥാനവും ഇന്ത്യയുടെ ഭരണഘടനയാണ്. ഭരണഘടനാപരമായ ധാര്‍മികതയാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഊര്‍ജം. നാനാത്വത്തില്‍ ഏകത്വത്തോടെയുള്ള സഹവര്‍ത്തിത്വവും ബഹുസ്വരതയോടെയുള്ള ബഹുമാനവും ആശയങ്ങളോടും ആവിഷ്‌ക്കാരങ്ങളോടുമുള്ള സഹിഷ്ണുതയും ഭരണഘടനാപരമായ ധാര്‍മികതയുടെ മുഖമുദ്രകളാണ്. ഭരണഘടനാപരമായ ധാര്‍മികതയില്‍ സത്യത്തിന്റെ സംരക്ഷണവും ഉള്‍പ്പെടുന്നു. സത്യത്തിന്റെ അടിച്ചമര്‍ത്തലുകളും നിഷേധങ്ങളും ആവിഷ്‌ക്കാരങ്ങളുടെ തടസപ്പെടുത്തലുകളും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. സത്യത്തെ മൂടി വയ്ക്കാനുള്ള അസത്യപ്രചാരണങ്ങളും വളരെ ഗൗരവത്തോട് കൂടി നാം കാണേണ്ടതായിട്ടുണ്ട്. 

സോഷ്യല്‍ സൈലന്‍സിംഗിലൂടെ സമൂഹത്തെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ചില ഇടങ്ങളില്‍ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട് എന്നുള്ളതും വളരെ ഗൗരവമുള്ള കാര്യമാണ്. ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി അത് കണക്കാക്കേണ്ടി വരും.
''ജനാധിപത്യം ഒരു സര്‍ക്കാരിന്റെ കേവല രൂപം മാത്രമല്ല. അത് സഹവര്‍ത്തിത്വത്തിന്റേയും സംയോജിത ആശയവിനിമയ അടിത്തറയില്‍ അധിഷ്ഠിതമായ സാമൂഹിക ജീവിതത്തിന്റേയും അനുഭവമാണ്. അത് പരമമായി സഹജീവികളോടുള്ള ആദരവിന്റേയും ബഹുമാനത്തിന്റേയും മനോഭാവമാണ്''- ഈ വാക്കുകള്‍ ഭരണഘടനാ ശില്‍പിയായ മഹാനായ ഡോ. ബി.ആര്‍ അംബേദ്കറിന്റേതാണ്. ഡോ.ബി.ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികളെ ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് ആദരവോടെ ഓര്‍ക്കാം. രാഷ്ട്രപിതാവ് ഗാന്ധിജി, സ്വാതന്ത്ര്യസമര സേനാനികള്‍, രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും വേണ്ടി ജീവന്‍ വെടിയേണ്ടി വന്ന സൈനികര്‍ വിവിധ സേനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ എല്ലാവരേയും ഈ ദിവസത്തില്‍ ഏറ്റവും ബഹുമാനത്തോടെ നമുക്ക് ഓര്‍ക്കാം.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കേണ്ടത് ഭരണഘടനയുടെ സംരക്ഷണത്തിലൂടെയാണ്. സ്വതന്ത്രവും സുതാര്യവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ജനങ്ങളുടെ പരമാധികാരം ഉറപ്പാക്കപ്പെടുമ്പോള്‍ അതിന് കരുത്ത് പകരുന്നത് ഇന്ത്യയുടെ ഫെഡറലിസമാണ്. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ സൗന്ദര്യം. സാമ്പത്തിക ഫെഡറലിസത്തിന് എതിരെയുള്ള കടന്നുകയറ്റം, സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റം അതുണ്ടാകുമ്പോള്‍ ധ്വംസിക്കപ്പെടുന്നത് ഭരണഘടനയുടെ മൂല്യങ്ങളാണ്. നിയമനിര്‍മാണ സഭകളുടെ നിയമനിര്‍മാണ അധികാരത്തെ ചോദ്യം ചെയ്യുന്ന നടപടികളും അതില്ലാതെ ആക്കാനുള്ള ശ്രമങ്ങളും ഭരണഘടനാ തത്വങ്ങളെ ചോദ്യം ചെയ്യുന്നതിനും അട്ടിമറിക്കുന്നതിനും തുല്യമാണ് എന്നുള്ളതും കരുതേണ്ടതാണ്.

ക്രമസമാധാന പാലനത്തിനും സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നതിനും രാജ്യത്ത് നമ്മുടെ സംസ്ഥാനം ഒന്നാമതാണെന്ന് ഈ കാലഘട്ടത്തിലും കേരളസംസ്ഥാനത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണ്. ഈ അടുത്തിടെ ഇതിനുള്ള ദേശീയ പുരസ്‌കാരവും നമുക്ക് ലഭിച്ചിരുന്നു. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കേരളത്തിന്റെ ആരോഗ്യവിദ്യാഭ്യാസരംഗങ്ങള്‍ ഒന്നാം സ്ഥാനത്താണ് നിലകൊള്ളുന്നത്. വ്യവസായിക ടൂറിസം മേഖലകളിലെ മുന്നേറ്റവും ദേശീയ തലത്തില്‍ ഈ ഘട്ടത്തില്‍ അംഗീകരിക്കപ്പെട്ടുവെന്നുള്ളത് അഭിമാനകരമായിട്ടുള്ള കാര്യമാണ്.

സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നതും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വളരെ പ്രധാനപ്പെട്ടതാണ് ആരോഗ്യം. കോവിഡിനെതിരെ നമ്മുടെ പൊതുജാഗ്രത തുടരുകയാണ്. അതോടൊപ്പം തന്നെ വര്‍ധിച്ച് വരുന്ന ജന്തുജന്യരോഗങ്ങളുടെ വെല്ലുവിളികള്‍ നേരിടുന്നതിന് ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തെ സജ്ജമാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏകാരോഗ്യം ആശയത്തിലധിഷ്ഠിതമായ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനായിട്ടുള്ളതാണ്. പൊതുജന പങ്കാളിത്തത്തോടെ സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുന്നതിനും സമാധാനത്തോടെയും സൗഹാര്‍ദത്തോടെയുമുള്ള സഹവര്‍ത്തിത്വം ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സത്യവും നീതിയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുവാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍, പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍മാര്‍, പോലീസ്, റവന്യു ഉള്‍പ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags