അന്യഗ്രഹത്തെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചും തിരഞ്ഞു; അരുണാചലിലെ മലയാളികളുടെ മരണത്തില്‍ ദുരൂഹതയൊഴിയുന്നില്ല

naveen

ദുരൂഹതയൊഴിയാതെ അരുണാചലിലെ മലയാളികളുടെ മരണം. മരിച്ച നവീനിന്റെയും ഭാര്യ ദേവിയുടെയും ലാപ്‌ടോപ്പുകളില്‍ നിന്ന് അന്യഗ്രഹത്തെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചും തിരഞ്ഞതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

മരണാനന്തരം എത്തുമെന്ന് വാദിക്കുന്ന അന്യഗ്രഹങ്ങളിലെ ജീവിത രീതി സംബന്ധിച്ചും പരിശോധിച്ചിട്ടുണ്ട്.
ഇത്തരം കാര്യങ്ങള്‍ അറിയാന്‍ അഞ്ഞൂറും ആയിരവും പേജുകളുള്ള പുസ്തകങ്ങ!ളാണ് ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശിലെ സീറോയില്‍ ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് രണ്ട് ലാപ്‌ടോപ്പുകള്‍ കണ്ടെത്തി. കേരള പൊലീസും അരുണാചല്‍ പൊലീസും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്.
മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിരുന്നു. മൃതദേഹങ്ങള്‍ ഇന്ന് കേരളത്തിലെത്തിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും ലോവര്‍ സുബാന്‍സിരി എസ്പി കെനി ബാഗ്ര മാധ്യമങ്ങളെ അറിയിച്ചിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ദേവി (40), ഭര്‍ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍തോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം മേലത്തുമേലെ ജങ്ഷന്‍ 'ശ്രീരാഗ'ത്തില്‍ ആര്യ നായര്‍ (29) എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അടിമുടി ദുരൂഹതകളുള്ളതിനാല്‍ പൊലീസ് ശാസ്ത്രീയമായ അന്വേഷണം നടത്തുകയാണ്.

Tags