കടലാക്രമണം: ഭരണപരാജയം വെളിപ്പെട്ടു; ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

 Rajeev Chandrasekhar

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ തീരപ്രദേശത്ത് ഇന്നുണ്ടായ കടലാക്രമണം കാലാകാലങ്ങളായി ഇടത്-വലതുഭരണകൂടങ്ങളും ജനപ്രതിനിധികളും ഈ മേഖലയിലെ ജനങ്ങളോട് കാട്ടി വരുന്ന അവഗണനയുടെയുടെ ഫലമാണെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്തിന്റെ തീരമേഖലയില്‍ കലാക്രമണവും അതിനെതുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ക്കും ഉത്തരവാദികള്‍ മാറിമാറി ഭരണത്തിലിരുന്ന മുന്നണികളാണ്. ജനങ്ങള്‍ വിശ്വസിച്ച് തെരഞ്ഞെടുത്തയച്ച കോണ്‍ഗ്രസ്എംപിക്കും ഭരണത്തിലിരിക്കുന്ന ഇടതുമുന്നണിക്കും ഇക്കാലമത്രയും എന്തായിരുന്നു പണിയെന്ന് മനസ്സിലാകുന്നില്ല. തീരദേശത്തിന്റെ ദുരിതത്തിനു പരിഹാരം കാണാന്‍ ഇവര്‍ ഒന്നും ചെയ്തില്ല. രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു.

60 വര്‍ഷത്തിലധികമായി ഇടത്-വലതുമുന്നണികള്‍ ചെയ്തു കൂട്ടിയതിന്റെ ദുരിതമാണീക്കാണുന്നത്. മനുഷ്യത്വം തീരെ മരവിച്ച ഒരു ഭരണകൂടത്തിനും ആത്മാര്‍ത്ഥത തെല്ലുമില്ലാത്ത ജനപ്രതിനിധികള്‍ക്കും മാത്രമേ ഈ യാതന കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ കഴിയൂ. തീരദേശവാസികളെ നിത്യദുരിതത്തിലാഴ്ത്തി രസിക്കുന്ന ഭരണകര്‍ത്താക്കളെ ജനങ്ങള്‍ തന്നെ നിരസിക്കുന്ന കാലം അകലെയല്ല.
വടക്കോട്ട്നോക്കി കുറ്റം പറയുന്നതിന് പകരം വല്ലപ്പോഴും ഈ നാട്ടിലെ സാധാരണ ജനങ്ങളെക്കൂടി  പരിഗണിക്കാമായിരുന്നു. ഈ ദുരിതം ഇനിയും കണ്ടു നില്‍ക്കാനാകില്ല. ഇത് തുടരാന്‍ അനുവദിക്കുകയുമില്ല. ഇതിന് ശാശ്വതമായ പരിഹാരം കാണുന്നതിന് തീരദേശ ജനതക്കൊപ്പം ഞാനുമുണ്ടാവും. തീരദേശത്തെ ജനതയനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്നും രാജീവ്ചന്ദ്രശേഖര്‍ പറഞ്ഞു.
 

Tags