ബൈക്കിലെത്തി കടയിലേക്ക് പാഞ്ഞുകയറി; വെട്ടി വീഴ്ത്തി അതിവേഗം പുറത്തേക്ക്; ശ്രീനിവാസനെ കൊല്ലാനെത്തിയ സംഘത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

google news
cctv

പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ജിനീഷ്, സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നും ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്നുമാണ് വിവരം. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലായ നാലു പേരും രണ്ടു വര്‍ഷം മുമ്പ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ്. ഒരു മാസം മുമ്പാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്.

അതേസമയം, ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താന്‍ സംഘം എത്തുന്നതിന്റെ സിസിടിവി ടദൃശ്യങ്ങള്‍ പുറത്തുവന്നു. മൂന്നു ബൈക്കുകളിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. ആറുപേരാണ് എത്തിയത്. ഇതില്‍ മൂന്നുപേരാണ് കടയിലേക്ക് കയറി പോയത്. മറ്റുള്ളവര്‍ ബൈക്കുകളില്‍ കാത്തിരുന്നു. അതിവേഗം വെട്ടിവീഴ്ത്തിയ ശേഷം ഇവര്‍ ഓടിയെത്തി ബൈക്കുകളില്‍ കയറി. തുടര്‍ന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞത്. 

സുബൈറിന്റെ ഖബറടക്ക ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുന്‍പാണ് ആര്‍എംസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ സുബൈറിനെ രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊല്ലുകയായിരുന്നു.

സംഭവം നടന്നത് 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ്, ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊന്നത്. ആക്രമണത്തില്‍ ശ്രീനിവാസന് തലയ്ക്കും നെറ്റിയിലും ഉള്‍പ്പടെ സാരമായി പരിക്കേറ്റിരുന്നു. പാലക്കാട് എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസന്‍. 

Tags