റിയാസ് മൗലവി വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത് സര്‍ക്കാരിന്റെ പരാജയമെന്ന് കെ സുധാകരന്‍

k sudhakaran

 
കണ്ണൂര്‍: സിപിഎമ്മും ആര്‍എസ്എസും തമ്മിലുണ്ടാക്കിയ   ധാരണ മൂലമാണ്  കാസര്‍കോട്ടെ ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിലെ പ്രതികളായ ആര്‍എസ്എസുകാരെ വെറുതെ കോടതി വിടാന്‍  ഇടയായതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 

പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ആഭ്യന്തര വകുപ്പും പ്രോസിക്യൂസിനും തികഞ്ഞ പരാജയമായിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് പോലീസും പ്രോസിക്യൂഷനും കാട്ടിയത്. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണ്.

മനുഷ്യമനസാക്ഷിയെ നടുക്കിയ കൊലപാതകമാണ് റിയാസ് മൗലവിയുടേത്.ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായ കേസുകളില്‍ അവരെ രക്ഷപ്പെടുത്തിയെടുക്കുക എന്ന കൃത്യമായ അജണ്ട സിപിഎം  നടപ്പാക്കുകയാണ്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും പിണറായിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ പ്രതികള്‍ ആകുന്ന കൊലപാതക കേസുകളില്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങള്‍ അട്ടിമറിക്കുകയാണ്.

സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട  കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് പറഞ്ഞ് പറ്റിച്ച മോദി ഭരണകൂടം  നാളിതുവരെ സിബിഐ അന്വേഷണത്തിന് പോലും തയ്യാറായിട്ടില്ല. അത് സിപിഎമ്മിനെ പിണക്കാതിരിക്കാന്‍ വേണ്ടിയാണ് .ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനപ്പുറം വേട്ടക്കാരുടെ സംരക്ഷണമാണ് സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും നയം.അതിന് മറ്റൊരു ഉദാഹരണമാണ് റിയാസ് മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കുടുംബത്തെ  എല്‍ഡിഎഫ് സര്‍ക്കാര്‍ പറ്റിച്ചതെന്നും റിയാസ് മൗലവിയുടെ ഭാര്യയുടെ ശാപം സിപിഎമ്മിനെ വിടാതെ പിന്തുടരുമെന്നും സുധാകരന്‍ പറഞ്ഞു.

Tags