റിയാസ് മൗലവി വധം: കോടതി വിധി ആർ എസ് എസുമായി നടത്തിയ ഒത്തുകളിയുടെ ബാക്കിപത്രം : റസാഖ് പാലേരി

rasak

കാസറഗോഡ്: റിയാസ് മൗലവി വധത്തിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധി ആർ എസ് എസുമായി നടത്തിയ ഒത്തുകളിയുടെ പരിണിത ഫലമാണെന്നും  ഈ വിധിക്കെതിരെ സർക്കാർ തന്നെ അപ്പീൽ നൽകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

കൊല നടത്തിയവരും ഗൂഢാലോചകരും നിയമപരമായി നിരപരാധികളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ, വിശിഷ്യാ കാസർഗോഡ് ആർ എസ് എസു കാർ പ്രതികളായ കേസുകളിൽ പ്രതികൾ ശിക്ഷക്കപ്പെടാതെ പോകുന്നത് ആദ്യമായിട്ടല്ല.
ചൂരി മദ്രസയിലെ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയിട്ടും സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും മദ്യലഹരിയിൽ പ്രതികൾ ചെയ്തു പോയതാണെന്നും സ്ഥാപിക്കാൻ അന്ന് തന്നെ അന്വേഷണ സംഘം ശ്രമിച്ചിരുന്നു. പ്രതികൾക്കനുകൂലമായ വിധി ഉണ്ടാകുന്നതിന് ഇത് പ്രധാന കാരണമായിട്ടുണ്ട്.

ഹിന്ദുത്വ തീവ്രവാദം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു കേസ് ആയിരുന്നിട്ടു പോലും കൃത്യം ചെയ്ത മൂന്നു പേരിൽ മാത്രം കേന്ദ്രീകരിച്ച് കേസിനെ ദുർബലമാക്കുകയാണ് അന്വേഷണ സംഘം ചെയ്തത്.
അതിൻ്റെ സ്വാഭാവിക പരിണിതിയാണ് വിചാരണയിൽ കണ്ടത്. സാക്ഷികളാരും കൂറുമാറാതിരുന്നിട്ടും എന്തു കൊണ്ടാണ് ഇത്തരത്തിൽ ഒരു വിധിയുണ്ടായത് എന്നതിന് പ്രോസിക്യൂഷൻ ഉത്തരം പറയണം.

കേരളത്തിലെ ആഭ്യന്തര വകുപ്പും ഇടത് സർക്കാരും ഇങ്ങനെ ഒരു വിധി ഉണ്ടായതിന് ഉത്തരവാദികളാണ്.
ആർ എസ് എസ്സുകാർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളിൽ കോടതികളിൽ നിന്ന് അവർക്കനുകൂലമായ വിധികൾ വരുന്നത് സ്വാഭാവികമാണെന്ന് കരുതാനാവില്ല. സാധാരണ കൊലപാതക കേസുകളിൽ കീഴ്ക്കോടതികൾ കടുത്ത ശിക്ഷ വിധിക്കുന്നതാണ് നമ്മുടെ നീതിന്യായ സംവിധാനത്തിലെ പതിവ്. പിന്നീട് മേൽക്കോടതികൾ ശിക്ഷകൾ ലഘൂകരിക്കുകയാണ് ചെയ്യുക. ആലപ്പുഴയിലെ കേസിൽ കൂട്ട വധശിക്ഷ വിധിച്ച അസ്വാഭാവിക ഉത്തരവ് ഈ അടുത്താണ് വന്നത്. എന്നാൽ ആർ എസ് എസ് ക്രിമിനലുകൾ പ്രതികളായി വരുന്ന കേസുകളിൽ കീഴ്ക്കോടതികൾ പ്രതികളെ വെറുതെ വിടുകയോ ലഘുവായ ശിക്ഷ പുറപ്പെടുവിക്കുകയോ ആണ് ചെയ്യുന്നത്. ഇത് കോടതികളുടെ വിശ്വാസ്യതയെ തന്നെയാണ് ബാധിക്കുന്നത്.

 റിയാസ് മൗലവി വധം കേവലം ഒരു കൊലപാതക കേസ് എന്നതിലുപരി സമൂഹത്തിൽ വംശീയ കലാപം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത കൊലപാതകമാണ്. കോടതികൾ നീതിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിയമാവാഴ്ചയുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനും പകരം വംശീയ തീവ്രവാദികൾക്ക് ക്ളീൻ ചിറ്റ് നൽകുന്ന പ്രവണത സമൂഹത്തിന്റെ കേട്ടുറപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിയാസ് മൗലവിയുടെ കുടുംബത്തോടൊപ്പം വെൽഫെയർ പാർട്ടി അടിയുറച്ച് നിൽക്കുന്നുവെന്നും നിയമപോരാട്ടങ്ങൾക്ക് പാർട്ടിയുടെ മുഴുവൻ പിന്തുണയും തുടർന്നും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസ് വംശീയ- ഉന്മൂലന രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി, മറകളില്ലാതെ പ്രതിരോധിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 

Tags