
ആലത്തൂർ : തോരാമഴയിൽ താലൂക്കിൽ രണ്ട് വീട് തകർന്നു. കുഴൽമന്ദം ഒന്ന് വില്ലേജിലെ ചിതലിവെട്ടുകാട്ടിൽ ചെന്താമരാക്ഷൻ, ശാന്തകുമാരി എന്നിവരുടെ വീടുകളാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നത്.
കിഴക്കഞ്ചേരി വില്ലേജിൽ മംഗലം പുഴയിലെ മമ്പാട് പാലത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ മലയോര മേഖലയിൽ മഴ ശക്തമായതിനെത്തുടർന്ന് ഓടത്തോട് പള്ളിയിൽ പുനരധിവാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.
അപകടസാധ്യതയുള്ള പ്രദേശത്തെ നാല് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയതായും താലൂക്ക്-റവന്യൂ അധികാരികൾ അറിയിച്ചു. പ്രദേശത്തെ പുഴകളും തോടുകളും കരകവിഞ്ഞാണ് ഒഴുകുന്നത്. പഴയകാലത്തെ ഉയരക്കുറവുള്ള പാലങ്ങളെല്ലാം കവിഞ്ഞൊഴുകുകയാണ്. പലയിടത്തും ഗതാഗതം തടസ്സപ്പെടുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.