കേരളത്തിന്റെ ഔദ്യോഗിക തവളയായി പാതാളത്തവളയെ പ്രഖ്യാപിക്കില്ല
സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പാതാളത്തവളയെ പ്രഖ്യാപിക്കേണ്ടതില്ലെന്ന് വനം വന്യജീവി ബോർഡ് യോഗത്തിൽ തീരുമാനമായി. വർഷത്തിലൊരു തവണ മാത്രം പുറത്തുവരുന്നതും ജനങ്ങൾക്ക് കാണാൻ സാധിക്കാത്തതുമായ തവളയെ ഔദ്യോഗിക തവളയാക്കുന്നതിലെ പൊരുത്തക്കേട് കണക്കിലെടുത്താണ് വേണ്ടെന്ന തീരുമാനമെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചൽവാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള അജണ്ടയും ചർച്ച ചെയ്തു.
പാതാളത്തവളയുടെ ശാസ്ത്രീയനാമം ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ്. ‘പർപ്പിൾ ഫ്രോഗ്’ എന്നറിയപ്പെടുന്ന ഇവയ്ക്ക് പാതാളത്തവള, പന്നിമൂക്കൻ തവള, മാവേലിത്തവള എന്നിങ്ങനെയും പേരുകളുണ്ട്. മിക്കപ്പോഴും ഭൂമിക്കടിയിലാണ് ഇവ കഴിയുന്നത്. വർഷത്തിൽ ഒരിക്കൽ പ്രജനനത്തിനായി മാത്രമാണ് ഇവ പുറത്തേക്കുവരുന്നത്.