സ്വകാര്യ സ്ഥാപനങ്ങള്‍ സ്ത്രീകളുടെ സേവന- വേതന വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം: വനിതാ കമ്മിഷന്‍

sdg

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ സേവന- വേതന വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നില്ലെന്നു ശ്രദ്ധയില്‍പ്പെട്ടതായി വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അകാരണമായി അധ്യാപകരെ പിരിച്ചുവിടുന്ന പ്രവണത ഏറിവരുകയാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. അംഗപരിമിതരായ സ്ത്രീകള്‍ക്ക് നേരെ  ശാരീരിക-സാമ്പത്തിക ചൂഷണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ ഉറപ്പാക്കും. 

ഗാര്‍ഹിക പീഡന പരാതിയില്‍ ഉള്‍പ്പെട്ട ശേഷം വിദേശത്തേക്ക് കടന്നു കളയുന്ന പ്രവണത വര്‍ധിച്ചു വരുന്നു. ഇങ്ങനെയുള്ളവര്‍ക്കെതിരേ നോര്‍ക്ക മുഖേന  തുടര്‍നടപടികള്‍ സ്വീകരിക്കും. ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലന പരിപാടികള്‍ സ്ഥിരമായി നല്‍കിവരുകയാണെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

ജില്ലാതല അദാലത്തില്‍  26 കേസുകള്‍ തീര്‍പ്പാക്കി.  രണ്ടെണ്ണം റിപ്പോര്‍ട്ടിനായി അയച്ചു. 51 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. ആകെ 79 കേസുകളാണ് പരിഗണിച്ചത്. വനിതാ കമ്മിഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ ഹേമ ശങ്കര്‍, ബെച്ചി കൃഷ്ണ, സീനത്ത്, കൗണ്‍സിലര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags