"അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണും" : പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

google news
SUICIDENOTE

ആറ്റിങ്ങൽ : ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജൻ്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഭാര്യയുടെയും നാലു സുഹൃത്തുക്കളുടെയും പങ്കിനെ കുറിച്ചള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ഇന്നലെ രാത്രിയോടെ ഉണ്ടായ അപകടത്തിലാണ് നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജൻ, മകൻ ശിവദേവ് (12) എന്നിവർ മരിച്ചത്.

“അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..” എന്നു മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്നും പ്രകാശ് മകളോടു പറയുന്നുണ്ട്. മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബൈയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിൻ്റെ അമ്മ പ്രസന്ന എന്നിവർ ആണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തന്നെയും മക്കളെയും ഭാര്യ ഉൾപ്പെടുന്ന നാലുപേർ മാനസികമായും സാമ്പത്തികമായും ഒത്തിരി ദ്രോഹിച്ചുവെന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.

ഇക്കൂട്ടത്തിൽ അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ തൻ്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തൻ്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും പ്രകാശ് കുറിപ്പിൽ പറയുന്നുണ്ട്. ഇത് തൻ്റെയും മകൻ ശിവദേവിൻ്റെയും മരണമൊഴിയാണെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Tags