മലയാളികളെ അന്ധവിശ്വാസികളാക്കിയ ഡി.കെ ശിവകുമാർ മാപ്പുപറയണം; പി.കെ കൃഷ്ണദാസ്

pk krishnadas

കണ്ണൂർ: കേരള വിരുദ്ധ പ്രസ്താവന നടത്തിയ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ ദേശീയ നേതാവുമായ ഡി.കെ. ശിവകുമാർ മലയാളികളോട് മാപ്പു പറയണമെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസായ കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആഭിചാര ക്രിയകളുടെയും നാടാണ് കേരളമെന്നും മലയാളികൾ പ്രാകൃതരാണെന്നും ധ്വനിപിക്കുന്ന പ്രസ്താവനയാണ് ഡി.കെ ശിവകുമാർ നടത്തിയത്. കർണാടക സർക്കാരിനെ അട്ടിമറിക്കാൻ കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ ഒരു ക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ ഒരു യാഗം നടത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. ആ യാഗത്തിൻ്റെ പേര് ശത്രു വൈഭവ യാഗമെന്നാണെന്നും ആയാഗത്തിൻ്റെ ഭാഗമായി 21 ആടുകളെയും 21 പോത്തുകളെയും പന്നികളെയും ചെമ്മരിയാടുകളെയും ബലി നൽകിയെന്നാണ് അദ്ദേഹം പരസ്യമായി പറഞ്ഞത്. 

ഇത്തരമൊരു പ്രസ്താവന  അടിസ്ഥാനരഹിതമാണ്. മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്തതാണ് മലയാളികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ ഡി.കെ. ശിവകുമാർ നിരുപാധികം മാപ്പു ചോദിക്കണമെന്നാണ് ഭാരതീയജനതാ പാർട്ടിക്ക് പറയാനുള്ളത്. ഈ പ്രസ്താവന അടിസ്ഥാനരഹിതം മാത്രമല്ല കേരളത്തിലെ ജനങ്ങളെ ലോകത്തിന് മുൻപിൽ അപമാനിക്കാനാണ് ഡി.കെ. ശിവകുമാർ ശ്രമിച്ചിട്ടുള്ളത്. 

കേരളത്തിലെ പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് ഭക്തൻമാർ എത്തിച്ചേരുന്ന തളിപ്പറമ്പിലേ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപമാണ് ഇത്തരമൊരു യാഗം നടത്തിയതായി പറയുന്നത്. സത്യത്തിൽ ഇതു രാജ രാജേശ്വര ക്ഷേത്രത്തെ അപമാനിക്കലാണ്.ഐ.എൻ.ഡി എ സഖ്യത്തിലെ പ്രധാന ഘടകകക്ഷികളായ കോൺഗ്രസും സി.പി.എമ്മും ഈ കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടാവാം.

ജൂൺ നാലിന് വോട്ടെണ്ണിയാൽ ലോകാരാധ്യനായ നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിൻ വരും. അപ്പോൾ ഒരു മുന്നണിയായി പ്രവർത്തിക്കേണ്ടവരാണ് കോൺഗ്രസും സി.പി.എമ്മും ഇത്തരം കാര്യങ്ങൾ ഉള്ളതുകൊണ്ടാവാം കേരളത്തിലെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. കെ.പി.സി.സി നേതൃത്വവും ഈ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. മൂന്നേമുക്കാൽ കോടി  മലയാളികളെ അപമാനിച്ചിട്ടും പ്രതികരിക്കാത്ത മുഖ്യമന്ത്രി മുന്നണി സംവിധാനത്തിനകത്ത് നിൽക്കേണ്ടതുകൊണ്ടാണ് പ്രതികരിക്കാത്തത്. 

ഈ കാര്യത്തിൽ ലോകത്ത് എവിടെയും എന്തു കാര്യവും നടന്നാൽ പ്രതികരിക്കുന്ന മുഖ്യമന്ത്രി മറുപടി പറയണമെന്നൊണ് ഞങ്ങൾക്ക് പറ യാനുള്ളത്. കോൺഗ്രസ് ദേശീയ നേതൃത്വവും പ്രതികരിക്കണം കണ്ണു രുകാരനായ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഈ കാര്യത്തിൽ ഒന്നും പറഞ്ഞു കേട്ടിട്ടില്ല. കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് ശത്രു വൈഭവയാഗം കഴിക്കുന്നതിന് ചിലരെ പ്രേരിപ്പിച്ചത്. കർണാടക മുഖ്യമന്ത്രിയായ സിദ്ധാ രാമയ്യയെ പുറത്താക്കാനുള്ള നീക്കമാണ് ശിവകുമാർ നടത്തുന്നത്. 

മുൻപെങ്ങും ഇല്ലാത്ത വിധത്തിൽ കർണാടകയിൽ കോൺഗ്രസിൽ ഗ്രൂപ്പ് പോര് നടന്നുവരികയാണ്. സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാം ഇതു ഒഴിവാക്കാനാണ് 21ആടുകളെയും പോത്തുകളെയും ചെമ്മരിയാടുകളെയും അഞ്ചു പന്നികളെയും ശത്രു വൈഭവ യാഗത്തിന് വേണ്ടി ബലികഴിച്ചത്. 

എന്നാൽ ഇതിനു പിന്നിൽ ആരാണെന്ന് പറയാൻ ഡി.കെ. ശിവകുമാർ തയ്യാറാകുന്നില്ല സർക്കാരുകളെ നിലനിർത്തുന്നത് എം.എൽ.എമാരാണ് കേന്ദ്ര സർക്കാരിനെ നിലനിർത്തുന്നത് എം.പി മാരാണ് അല്ലാതെ മൃഗബലി നടത്തിയും മന്ത്രവാദം നടത്തിയല്ലെന്നും കോൺഗ്രസ് ദേശീയ നേതാവ് കൂടിയായ ശിവകുമാർ മനസിലാക്കണമെന്നും കൃഷ്ണ ദാസ് പറഞ്ഞു. നേതാക്കളായ എൻ ഹരിദാസ് ,ബിജു ഏളക്കുഴി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags