'എത്ര പ്രതിരോധം തീർത്താലും പിന്നാലെയുണ്ടാകും' : മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

google news
k sudhakaran

കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മുഖ്യമന്ത്രി എത്ര പ്രതിരോധം തീര്‍ത്താലും നാടിന്റെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നിലുണ്ടാവുമെന്ന് സുധാകരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് സോണി കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന ചിത്രം പങ്കുവെച്ചാണ് സുധാകരന്റെ പിന്തുണ. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് ഭാരവാഹി സോണി പനന്താനത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.

”എത്ര കോട്ടകള്‍ കെട്ടി നിങ്ങള്‍ ഒളിച്ചിരുന്നാലും ,എത്ര തന്നെ നിങ്ങള്‍ ഭയന്നോടിയാലും ഈ നാടിന്റെ പ്രതിഷേധവുമായി കോൺഗ്രസ് പിന്നിലുണ്ടാകും’.കാരണം നിങ്ങളീ നാട് കണ്ട ഏറ്റവും വലിയ കള്ളനാണ്, കൊള്ളക്കാരനാണ്. രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണ്. ആകാശത്തിലും മണ്ണിലും അഴിമതിവീരന്‍ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ചൂടറിയിച്ച് നിരന്തരം ഭയപ്പെടുത്തുന്ന സമര ഭടന്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍’ – കെ സുധാകരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിക്ക് നേരെ വധശ്രമം, ആക്രമണത്തിന് ഗൂഢാലോചന, പോലീസുകാരനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങളിലാണ് സോണിക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തത്. ജില്ലയില്‍ കാക്കനാട്ടും കളമശ്ശേരിയും ആലുവയിലും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. കാക്കനാട്ടെ പ്രതിഷേധത്തിലായിരുന്നു പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയുടെ കാറിന് നേരെ ചാടി വീണത്. കാറില്‍ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലില്‍ നിരന്തരം പ്രവര്‍ത്തകന്‍ ഇടിച്ചതോടെ പോലീസെത്തി പിടിച്ചുമാറ്റി.

Tags