കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ ഫിലോമിനയുടെ കുടുംബത്തെ മന്ത്രി ബിന്ദു സന്ദർശിച്ചു : ബാക്കി മുഴുവൻ തുകയും കൈമാറി
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം കിട്ടാത്തതിനാല്‍ വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവന്‍പണവും തിരിച്ചുനല്‍കി. ശനിയാഴ്ച ഉച്ചയോടെ ഫിലോമിനയുടെ വീട്ടിലെത്തിയ മന്ത്രി ആര്‍. ബിന്ദു, ഫിലോമിനയുടെ ഭര്‍ത്താവിന് പണം കൈമാറി. ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
നിക്ഷേപിച്ചതില്‍ ബാക്കിയുണ്ടായിരുന്ന 23 ലക്ഷം രൂപയാണ് ഇന്ന് ഫിലോമിനയുടെ കുടുംബത്തിന് തിരികെ നല്‍കിയത്. 21 ലക്ഷം രൂപ ചെക്ക് ആയും രണ്ടുലക്ഷം രൂപ പണമായുമാണ് കൈമാറിയത്. ഉച്ചയോടെ വീട്ടിലെത്തിയ മന്ത്രി, ഫിലോമിനയുടെ ഭര്‍ത്താവ് ദേവസിക്ക് പണവും ചെക്കും കൈമാറി.
35 കോടി രൂപയോളം കരുവന്നൂര്‍ ബാങ്കിന് അടിയന്തരമായി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കേരള ബാങ്കില്‍നിന്ന് 25 കോടി രൂപയും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍നിന്ന് പത്തുകോടിരൂപയുമാണ് ലഭ്യമാക്കുക.