പെരിയ സല്‍ക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

periya

 പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് കെപിസിസി. രണ്ടംഗ അന്വേഷണ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അന്വേഷിക്കുക. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശം. വിവാദവുമായി ബന്ധപ്പെട്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബാലകൃഷ്ണന്‍ പെരിയ എന്നിവരുടെ ആരോപണങ്ങളും അന്വേഷിക്കും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിനാണ് നേതാക്കള്‍ പങ്കെടുത്തത്. ഇതിന്റെ പേരില്‍ പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയ്‌ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. മെയ് ഏഴിനായിരുന്നു പ്രമോദ് പെരിയ വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുത്തത്. താന്‍ മാത്രമല്ല വേറെയും കോണ്‍ഗ്രസ് നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തുവെന്ന് പ്രമോദ് പെരിയ പറഞ്ഞിരുന്നു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തത് എത്ര ഉന്നതനായാലും കോണ്‍ഗ്രസിലുണ്ടാകില്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി.

ഇതിന് പിന്നാലെ ഉണ്ണിത്താനെതിരെ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ആരോപണവുമായെത്തി. ഉണ്ണിത്താനെതിരെ ഗൗരവതരമായ ആരോപണങ്ങളാണ് ബാലകൃഷ്ണന്‍ പെരിയ ഉന്നയിച്ചത്. പെരിയ ഇരട്ടക്കൊലക്കേസിലെ 14ാം പ്രതി കെ മണികണ്ഠനൊപ്പം ഉണ്ണിത്താന്‍ നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ബാലകൃഷ്ണന്‍, ഉണ്ണിത്താനെതിരെ രൂക്ഷഭാഷയില്‍ പോസ്റ്റിട്ടത്. പെരിയ കൊലപാതകം മണ്ഡലത്തില്‍ ഇടതിനെതിരെ ആയുധമാക്കുന്നതിനിടയില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഇതേ കേസ് വിവാദമായത് പാര്‍ട്ടിക്ക് ക്ഷീണമായ സാഹചര്യത്തിലാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്.

Tags