പറമ്പികുളത്ത് രണ്ടാമത്തെ ഷട്ടര്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നേക്കും

google news
parambikkulam dam


ബുധനാഴ്ച തകര്‍ന്ന പറമ്പിക്കുളം ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കേണ്ടിവരുമെന്ന് സൂചന. തകരാര്‍ പരിഹരിക്കാന്‍ നാലോ അഞ്ചോ ദിവസം കൂടി വേണ്ടി വരും എന്ന് പാലക്കാട് കളക്ടര്‍ പറഞ്ഞിരുന്നു. തമിഴ്‌നാട് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറമ്പിക്കുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെയോടെ പറമ്പിക്കുളം ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ സെക്യൂരിറ്റി വെയ്റ്റിന്റെ ചങ്ങല പൊട്ടി പൂര്‍ണ്ണമായി തകര്‍ന്ന് വീഴുകയായിരുന്നു. 4 മണിക്കൂറില്‍ ഒരു അടി വെള്ളമാണ് നിലവില്‍ ഡാമില്‍ നിന്നും ഒഴുകി പോകുന്നത്. 27 അടി വെള്ളം ഒഴുകിപോയാല്‍ മാത്രമാവും ഷട്ടറിന്റെ അറ്റകുറ്റ പണി തുടങ്ങാന്‍ സാധിക്കുക.

തകര്‍ന്ന് വീണ ഷട്ടര്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നാണ് തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇതിന് ദിവസങ്ങള്‍ വേണ്ടി വരും. തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ ബുധനാഴ്ച പറമ്പികുളത്ത് എത്തിയിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ കേരളത്തിനും തമിഴ്‌നാട്  നല്‍കുന്നുണ്ട്.

 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും ഉയര്‍ന്നുപോയത്. സാധാരണ 10 സെന്റീമീറ്റര്‍ മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിയത്. ഇതേത്തുടര്‍ന്ന് ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുകുകയാണ്. 

Tags