പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു

rahul

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഫറൂഖ് എസിപി സാജു കെ എബ്രഹാമാണ് അന്വേഷണ സംഘം തലവന്‍. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. പന്തീരങ്കാവ് എസ്എച്ച്ഒ എഎസ് സരിന്‍ ഉള്‍പ്പടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കി. ഫറൂഖ് എസിപിക്ക് അന്വേഷണച്ചുമതല നല്‍കാന്‍ നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. 
പൊലീസ് വീഴ്ചയിലും അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് പൊലീസ് വീഴ്ചയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പൊലീസ് നടപടി വീഴ്ച അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആണ് നിര്‍ദേശം നല്‍കിയത്.

കേസിലെ പ്രതി രാഹുല്‍ മുന്‍പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി തെളിവുകള്‍. ഇയാള്‍ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കോട്ടയത്തും എറണാകുളത്തും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയാണ് പരാതി. ഒടുവില്‍ രജിസ്റ്റര്‍ ചെയ്ത യുവതി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെണ്‍കുട്ടിയുമായുള്ള വിവാഹം നടന്നത്. മുന്‍ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.
ഇതിനിടെ ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ കുടുംബം വനിത കമ്മീഷനും ആലുവ റൂറല്‍ എസ്പിക്കും പരാതി നല്‍കി. രാഹുലിന്റെ അമ്മക്ക് എതിരെയും കേസെടുക്കണം എന്ന് യുവതിയുടെ മാതാവ് 24നോട് പറഞ്ഞു. രാഹുലിന്റെ അമ്മയും കേസിലെ പ്രധാന കണ്ണി. വീണ്ടും മൊഴി എടുക്കാന്‍ എത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ എത്തിയിട്ടില്ല. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് ഒരുക്കുകയാണ് പൊലീസ് എന്നും മാതാവ് പറഞ്ഞു.

രാഹുലിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. രാഹുല്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് സംശയിക്കുന്നത്.

Tags