ഉരുള്‍പൊട്ടൽ : നെല്ലിയാമ്പതിയില്‍ വ്യാപക നാശനഷ്ടം ; ഗതാഗതം പുന:സ്ഥാപിച്ചു
പാലക്കാട്: നെല്ലിയാമ്പതിയില്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുന:സ്ഥാപിച്ചു. ചുരം പാതയില്‍ മണ്ണിടിച്ചിലില്‍ റോഡ് വിണ്ട ഭാഗങ്ങളില്‍ കല്ലുകള്‍ നിരത്തി സംരക്ഷണം ഏര്‍പ്പെടുത്തി മലയോട് ചേര്‍ന്ന ഭാഗത്ത് കൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
ചെറുനെല്ലി ആദിവാസി കോളനിയില്‍ താമസിച്ചിരുന്ന ഏഴ് കുടുംബങ്ങളെ അയിലൂര്‍ പഞ്ചായത്തിലെ വീഴ്‌ലിയില്‍ പൂട്ടിക്കിടക്കുന്ന ആദിവാസി വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. റവന്യൂ വകുപ്പ് അധികൃതരും പട്ടികവര്‍ഗ വകുപ്പ് അധികൃതരും ചേര്‍ന്ന് ഇവര്‍ക്കുള്ള താമസസൗകര്യങ്ങള്‍ ഒരുക്കി. ഇവര്‍ക്ക് പുതപ്പ്, പായ, ഭക്ഷ്യവസ്തുക്കള്‍ എന്നിവ എത്തിച്ചതായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.
സീതാര്‍കുണ്ട്, പലകപാണ്ടി ഭാഗത്തേക്കുള്ള റോഡിലേക്ക് മണ്ണും മരങ്ങളും മറിഞ്ഞുവീണുണ്ടായ തടസങ്ങള്‍ മാറ്റി താല്‍ക്കാലികമായി ഗതാഗതം പുന:സ്ഥാപിച്ചു. പറമ്പിക്കുളം വന്യജീവി സങ്കേതം അതിരിടുന്ന വിക്‌ടോറിയ, അലക്‌സാണ്ട്ര, പോത്തുമല എസ്റ്റേറ്റുകളിലേക്കുള്ള റോഡിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി ഉരുള്‍പൊട്ടി മണ്ണും മരങ്ങളും കുത്തിയൊലിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
നാശനഷ്ടം വ്യാപകമായ തോട്ടങ്ങളില്‍ ഇന്നലെ തൊഴില്‍ നിര്‍ത്തിവെച്ചു. കാപ്പിത്തോട്ടത്തിലെ വന്‍ മരങ്ങളും കാപ്പി ചെടികളും റോഡും മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ലില്ലി തേയില തോട്ടത്തിലും ഉരുള്‍പൊട്ടി തേയില ചെടികള്‍ ഒലിച്ചുപോയി. കഴിഞ്ഞ രാത്രിയിലും ബുധനാഴ്ച പകലും മഴ കുറഞ്ഞെങ്കിലും പൂര്‍ണമായും വിട്ടുമാറിയിട്ടില്ല.
നൂറടിപ്പുഴ കരകവിഞ്ഞ് 25ല്‍ അധികം വീടുകളിലും കടകളിലും വെള്ളം കയറിയത് താഴ്ന്നു. കൂനംപാലം ജുമാമസ്ജിദിലും മദ്രസയിലും വെള്ളം ഇറങ്ങിയെങ്കിലും കൂനംപാലം, ബോറടി പാലം എന്നിവ മുട്ടിയൊഴുകുന്നുണ്ട്. നൂറടി ടൗണിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.