'തനിക്കുവേണ്ടി പ്രചാരണത്തിന് വന്നത് ഒരു ഡികെ ശിവകുമാര്‍ മാത്രം'; പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുമെന്ന് കെ.മുരളീധരന്‍

k muraleedharan

തൃശൂരില്‍ മാത്രമല്ല കേരളത്തില്‍ പലയിടത്തും ബിജെപിയുടെ സാന്നിധ്യം ശക്തമായെന്ന് കെ.മുരളീധരന്‍. ഒരിക്കലും ഉണ്ടാകരുതെന്ന് കരുതിയ അപ്രതീക്ഷിത വിജയമാണ് തൃശൂരില്‍ ബിജെപിക്കുണ്ടായത്.
ആറ്റിങ്ങലില്‍ വലിയ വ്യത്യാസമില്ലാതെ ബിജെപി എല്‍ഡിഎഫിന് അടുത്തെത്തിയെന്നും ആലപ്പുഴയില്‍ ശോഭാസുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റമുണ്ടായെന്നും പറഞ്ഞ അദ്ദേഹം ഒ.രാജ?ഗോപാലിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവച്ചതായും പറഞ്ഞു. പതിവില്ലാതെ രണ്ടു മുന്നണികള്‍ക്കൊപ്പം ബിജെപിയുടെ സാന്നിധ്യം ഉണ്ടായെന്നും ഇത് വളരെ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുരളീധരന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂരില്‍ അപ്രതീക്ഷിതമായുണ്ടായ പരാജയത്തിന് കാരണം ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണ്. ഇതാണ് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവന്‍ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാന്‍ കഴിഞ്ഞു. ചില നിയോജക മണ്ഡലങ്ങളില്‍ മുസ്ലീം വോട്ടുകളില്‍ എല്‍ഡിഎഫിനൊപ്പം നിന്നു. എന്നാല്‍ മുസ്ലീം വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് കിട്ടിയില്ല. കേരളത്തിലെ ഭരണവിരുദ്ധ വികാരം യുഡിഎഫിനൊപ്പം ബിജെപിയും പങ്കിട്ടു. കേന്ദ്ര വിരുദ്ധ മനോഭാവം 18 മണ്ഡലങ്ങളിലും പ്രകടിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്കുവേണ്ടി പ്രചാരണത്തിന് വന്നത് ആകെ ഒരു ഡികെ ശിവകുമാര്‍ മാത്രമാണ്. ദേശീയ രംഗത്തുള്ള നേതാക്കള്‍ അടക്കം തന്റെ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു. മത്സരിക്കാനുള്ള ഒരു മൂഡില്ല. ചെറുപ്പക്കാര്‍ വരട്ടെയെന്നും താന്മാറി ഷാഫി വന്നപ്പോള്‍ ഭൂരിപക്ഷം മാറിയതുപോലെ. സംഘടന സംവിധാനം കേരളത്തില്‍ മൊത്തത്തില്‍ പ്രയാസമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലാത്ത മാനസികാവസ്ഥയിലേക്ക് താന്‍ എത്തിയെന്നും തല്‍ക്കാലത്തേക്ക് ഇനി പൊതുപ്രവര്‍ത്തനരംഗത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags