സഞ്ജിത്ത് വധക്കേസ്: ഒരു പ്രതി കൂടി പിടിയിൽ

sanjith

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിലായി. 22 ആം പ്രതി കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്സൽ ആണ് പിടിയിലായത്. എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്  പിടികൂടിയത്. പൊള്ളാച്ചിയിൽ ഭാര്യ വീട്ടിൽ  നിന്നായിരുന്നു അറസ്റ്റ്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് അഫ്‌സൽ. കേസിൽ ഇതോടെ 22 പേർ അറസ്റ്റിലായി.

2021 നവംബർ15നാണ് കൊലപാതകം നടന്നത്. ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപ്പെടുത്തിയത്. കിണാശ്ശേരി മമ്പ്രത്തു വച്ചായിരുന്നു കൊലപാതകം. 24 പേരാണ് കേസിൽ പ്രതികൾ.

കൊലപാതകത്തിലെ മുഖ്യ സൂത്രധാരനായ ആലത്തൂർ സർക്കാർ എൽ പി സ്കൂൾ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്‍റുമായിരുന്ന ബാവ മാസ്റ്ററെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നേരത്തെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഗൂഡാലോചനയില്‍ പങ്കാളികളായവരായ മുഴുവൻ പേരെയും പിടികൂടാനായിരുന്നില്ല. 

Tags