ഓരോ ദിവസം കഴിയും തോറും അവസ്ഥ വഷളാകുകയാണ്, സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ കഴിയുന്നില്ലെന്ന് ഓണം ബമ്പർ ജേതാവ് അനൂപ്

google news
anoop
പുറത്തിറങ്ങാൻ പറ്റുന്നില്ല. സ്വന്തം കുട്ടിയുടെ അടുത്ത് പോകാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല

തിരുവനന്തപുരം: സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം പൊറുതിമുട്ടി സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ജേതാവ് അനൂപ്. വീട്ടിൽ നിരന്തരം ആളുകൾ സഹായം തേടിയെത്തുകയാണെന്ന് അനൂപ് പറഞ്ഞു.

 പുറത്തിറങ്ങാൻ പറ്റുന്നില്ല. സ്വന്തം കുട്ടിയുടെ അടുത്ത് പോകാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. വീട് മാറിപ്പോകാൻ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു.  രണ്ടു വർഷം കഴിയാതെ പണം ഒന്നും ചെയ്യില്ലെന്നും അനൂപ് വ്യക്തമാക്കി.

അനൂപിന്റെ വാക്കുകളിലേക്ക്...

ലോട്ടറി അടിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷം. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ഓരോ ദിവസം കഴിയും തോറും അവസ്ഥ വഷളാകുകയാണ്. സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ കഴിയുന്നില്ല. കൊച്ചിന്റെ അടുത്ത് പോകാൻ ആകുന്നില്ല. കൊച്ചിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പോലും കഴിയുന്നില്ല. വീട്ടിൽ പോകാറില്ല. ബന്ധുക്കളുടെ വീടുകളിൽ മാറി മാറി കഴിയുകയാണ്.

അവിടേയും രക്ഷയില്ല. തെരഞ്ഞുപിടിച്ചെത്തി സഹായം ആവശ്യപ്പെടുകയാണ്. തന്നെ കാണാത്തപ്പോൾ അയൽവീട്ടുകാരെയും ശല്യപ്പെടുത്തുകയാണ്. ഇപ്പോൾ വീട് മാറുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. സമ്മാനത്തുക ഇതുവരെ കിട്ടിയിട്ടില്ല. കിട്ടിയാലും രണ്ടു കൊല്ലം കഴിയാതെ പണം ഒന്നും ചെയ്യില്ല. ഈ സമ്മാനം വേണ്ടിയിരുന്നില്ല, വല്ല മൂന്നാം സമ്മാനവും മതിയായിരുന്നു.

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുപ്പിലൂടെ തിരുവനന്തപുരം ജില്ലിയിലെ ശ്രീവരാഹം സ്വദേശി അനൂപിലേക്ക് എത്തിയത്. വലിയൊരു നേട്ടത്തിന്റെ സന്തോഷമുണ്ടെങ്കിലും തന്റെ കുടുംബം വൈകാരികമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അനൂപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അപരിചിതരായ ധാരാളം ആളുകൾ സഹായം ചോദിച്ച് വീട്ടിലേക്ക് എത്തുന്ന സാഹചര്യമാണ്. രണ്ട് കോടി രൂപ നിക്ഷേപിച്ചാൽ സിനിമ എടുക്കാം എന്ന തരത്തിൽ വരെ പറഞ്ഞ് അനൂപിന് മുന്നിൽ ചിലരെത്തിയിരുന്നു.

Tags