സഹോദരന്‍റെ പേരക്കുട്ടിയെ പീഡിപ്പിച്ച 56കാരന് 140 വര്‍ഷം കഠിന തടവ്

court
ഒരോ വകുപ്പുകളിലും മുപ്പതു വര്‍ഷം വീതം കഠിന തടവും

മലപ്പുറം: സഹോദരന്റെ പേരക്കുട്ടിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ച 56കാരന് 140 വര്‍ഷം കഠിന തടവും 9.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി. കോട്ടക്കല്‍ സ്വദേശിയായ 56 കാരനെയാണ് ജഡ്ജ് എ എം അഷ്റഫ് ശിക്ഷിച്ചത്.

 2018ല്‍ കുട്ടി രണ്ടാം ക്ലാസില്‍ പഠിക്കുന്നതു മുതല്‍ 2020 ജനുവരി വരെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

പ്രതിയുടെ വീട്ടിൽ ടി വി കാണുന്നതിനും കളിക്കുന്നതിനുമായി എത്തുന്ന പെണ്‍കുട്ടിയെ മിഠായിയും മറ്റും വാഗ്ദാനങ്ങളും നൽകി ബലാല്‍സംഗത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്. കോട്ടക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 377 പ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിനും 366 വകുപ്പ് പ്രകാരം കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും ഏഴു വര്‍ഷം വീതം കഠിന തടവ്, അരലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.

പോക്സോ ആക്ടിലെ രണ്ടു വകുപ്പുകളിലും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ ഒരു വകുപ്പിലും രണ്ടു വര്‍ഷം വീതം കഠിന തടവ്, 25000 രൂപ വീതം പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. പിഴയടക്കാത്ത പക്ഷം ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിനു പുറമെ പോക്സോ ആക്ടിലെ നാലു വകുപ്പുകളിലും ശിക്ഷയുണ്ട്.

ഒരോ വകുപ്പുകളിലും മുപ്പതു വര്‍ഷം വീതം കഠിന തടവും രണ്ടു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത വകുപ്പുകളില്‍ മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 14 സാക്ഷികളെ കോടതി വിസ്തരിച്ചു. 15 രേഖകളും ഹാജരാക്കി.

Tags