മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല, ബ്രൂവറി വിവാദത്തിൽ ചർച്ചയ്ക്ക് തയ്യാർ: എം.വി ഗോവിന്ദൻ


തളിപറമ്പ് :പാലക്കാട് മദ്യ നിർമ്മാണ ശാല വിവാദത്തിൽ സി.പി.ഐ അടക്കമുള്ളവരുമായി ചർച്ച നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷം ഉൾപ്പെടെ എല്ലാവരുടെയും ആശങ്ക പരിഹരിക്കും. സി. പി. ഐക്കും ജെ.ഡി.എസിനും കാര്യം മനസിലാകാത്തത് എന്താണെന്ന് അവരോട് ചോദിക്കണം.
മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. എല്ലാവരെയും വിശ്വാസത്തിലെടുത്തേ പദ്ധതി നടപ്പാക്കുകയുള്ളൂ. ആദ്യഘട്ട ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളു. കർണാടക സ്പിരിറ്റ് ലോബിക്ക് വേണ്ടിയാണ് കോൺഗ്രസ് സംസാരിക്കുന്നത്. എലപ്പുള്ളിയിൽ കുടിവെള്ള പ്രശ്നം ഒയാസിസ് വന്നാൽ ഉണ്ടാവില്ല മഴവെള്ളം സഞ്ചരിച്ചാണ് മദ്യ നിർമ്മാണ ശാല പ്രവർത്തിക്കുകയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
എലപ്പുള്ളി എഥനോൾ പ്ലാന്റ് എല്ലാവരെയും വിശ്വാസത്തിൽ എടുത്തേ മുന്നോട്ട് പോകാൻ സർക്കാരിന് കഴിയൂ. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും കാര്യങ്ങൾ ബോധിപ്പിച്ച് പോകും. എല്ലാ വകുപ്പുമായും ചർച്ച ചെയ്യുമെന്നും ഉടൻ തുടങ്ങാൻ പോകുന്ന പദ്ധതി അല്ല ബ്രൂവറിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എല്ലാ അനുമതിയും വാങ്ങിയതിന് ശേഷമേ ബ്രൂവറി നടപ്പിലാക്കൂ. ബ്രൂവറിയിൽ ഒരു വിവാദവും ഇല്ല. എവിടെ വേണമെങ്കിലും വിഷയം ചർച്ച ചെയ്യാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
