ഷാജഹാന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ്‌ഐആർ റിപ്പോർട്ട്

google news
shajahan

പാലക്കാട്: മലമ്പുഴ കുന്നങ്കോട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ്ഐആര്‍. ഷാജഹാന്റെ കാലിലും കഴുത്തിലും ഗുരുതരമായി വെട്ടേറ്റുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ശബരി, അനീഷ് എന്നീ രണ്ട് പേരാണ് ഷാജഹാനെ വെട്ടിയതെന്നും ദൃക്ശാക്ഷിയായ സുരേഷ് പറഞ്ഞു. തന്റെ മകന്‍ സുജീഷും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് സുരേഷ് പറയുന്നു.

രാഷ്ട്രീയകൊലപാതകമാണെന്ന എഫ്‌ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പാര്‍ട്ടി അംഗമായ സുരേഷിന്റേയും സുകുമാരനെന്ന മറ്റൊരാളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ്. വെട്ടേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചത് സുരേഷ് ആണ്. ആദ്യം ശബരിയും പിന്നീട് അനീഷും വെട്ടിയെന്നാണ് സുരേഷിന്റെ മൊഴി.ഈ മേഖലയില്‍ കഴിഞ്ഞ ബ്രാഞ്ച് സമ്മേളനം മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട ഷാജഹാനൊപ്പം ഒരു കൊലക്കേസില്‍ മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ച മൊറ്റൊരാളും അക്രമി സംഘത്തിലുണ്ടായിരുന്നു.

കൊലപാതക കേസില്‍ ജയിലില്‍ കഴിഞ്ഞയാളെ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമാക്കുന്നുവെന്ന ആരോപണമുണ്ടായിരുന്നു. ബ്രാഞ്ച് സമ്മേളനത്തില്‍ നിന്നും ചിലര്‍ ഇറങ്ങിപ്പോകുകയും ഇതില്‍ ചിലര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ പ്രതികരണം.

പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നും പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലുള്‍പ്പെടെ പ്രതികള്‍ പങ്കെടുത്തുവെന്നും ജില്ലാ സെക്രട്ടറി. പ്രതികളെ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതാണെന്നും ജില്ലാ സെക്രട്ടറി പറയുന്നു. ഷാജഹാനെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികളെത്തിയതെന്നും സുരേഷ് ബാബു പ്രതികരിച്ചു.

പ്രതികള്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്നും സിപിഎം വിഭാഗീയതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ആര്‍എസ്എസ് ബിജെപി നേതാക്കള്‍ പറയുന്നത്. സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍.ഞായറാഴ്ച രാത്രി 9.30-ന് കുന്നങ്കാട് ഷാജഹാന്റെ വീടിനടുത്തുള്ള കടയ്ക്ക് പരിസരത്താണ് സംഭവം. പ്രദേശത്ത് നിലനിന്നിരുന്ന ചില തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഷാജഹാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ദാരുണമായ കൊലപാതകം നടന്നത്.

സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട ഷാജഹാന്‍ 2008ല്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന ആറുച്ചാമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്.

Tags