ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി ; വ്യവസായ വകുപ്പിലേക്ക് മുഹമ്മദ് ഹനീഷ് തിരിച്ചെത്തി

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി നടത്തിയ സർക്കാർ മുഹമ്മദ് ഹനീഷിനെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കൊപ്പം വ്യവസായ വകുപ്പിന്റെ അധിക ചുമതലയാണ് നൽകിയത്.
എ.ഐ കാമറ വിവാദത്തിൽ നടന്ന അന്വേഷണത്തിൽ കെൽട്രോണിന് ക്ലീൻ ചിറ്റ് നൽകിയാണ് മുഹമ്മദ് ഹനീഷ് റിപ്പോർട്ട് നൽകിയിരുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഹനീഷിനെ വ്യവസായ വകുപ്പിൽ നിന്ന് റവന്യൂ വകുപ്പിലേക്ക് മാറ്റിയത്. ഉടൻ തന്നെ ആരോഗ്യവകുപ്പിലേക്ക് മാറ്റി ഉത്തരവിറക്കുകയും ചെയ്തു.
കെൽട്രോണിന് അനുകൂലമായി റിപ്പോർട്ട് കൊടുത്തതിനു പിന്നാലെ അതിവേഗം വീണ്ടും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകുകയായിരുന്നു.
എം.ജി.രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൾ ഡയറക്ടർ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതലയും നൽകി. അതുപോലെ വി. വിഗ്നേശ്വരി കോട്ടയം കളക്ടർ ആയി ചുമതയേൽക്കും. സ്നേഹിൽ കുമാറിന് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ചുമതലയും ശിഖ സുരേന്ദ്രൻ കെറ്റിഡിസി മാനേജിംഗ് ഡയറക്ടറായും ചുമതലയേൽക്കും.