ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് പാർട്ടി വിരുദ്ധ നിലപാട് ; കെ.എൻ.എ ഖാദറിനെതിരെ എം.കെ മുനീർ
കോഴിക്കോട്: മുസ്‍ലിംലീഗ് നേതാവ് കെ.എൻ.എ ഖാദർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് പാർട്ടി വിരുദ്ധമെന്ന് എം.കെ മുനീർ എം.എൽ.എ. കോഴിക്കോട് ചാലപ്പുറത്ത് ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖാദർ പങ്കെടുത്തത്.
സംഭവം വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആർ.എസ്.എസിന്റെ പരിപാടിയല്ലെന്നും മതസൗഹാര്‍ദത്തിന് വേണ്ടിയാണ് പോയതെന്നുമായിരുന്നു വിശദീകരണം.
''ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ചാൽ പോലും ആർ.എസ്.എസിനെ വിശ്വസിക്കരുതെന്നാണ് പിതാവ് സി.എച്ച്.മുഹമ്മദ് കോയ പറഞ്ഞത്. 'ഈ ഒരു സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് പാര്‍ട്ടി ചര്‍ച്ചചെയ്യും. അദ്ദേഹത്തിന്റെ വിശദീകരണവും കേള്‍ക്കണം. പാര്‍ട്ടിയില്‍ അനുമതി വാങ്ങിയാണ് കെ.എൻ.എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് എന്ന് കരുതുന്നില്ല. ഉന്നതാധികാര സമിതി അറിഞ്ഞിട്ടില്ല. പാര്‍ട്ടി നയത്തിന് എതിരാണ് അദ്ദേഹത്തിന്റെ നടപടി'-മുനീര്‍ വ്യക്തമാക്കി.