രോഗികളോട് ആർദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയിൽ പ്രധാനം: മന്ത്രി വീണാ ജോർജ്

veena

രോഗികളോട് ആർദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയിൽ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവർക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ റഫർ ചെയ്യരുത്. ആശുപത്രികളുടെ പ്രവർത്തന സമയം ഉറപ്പാക്കണം. ആശുപത്രികൾ പൂട്ടിയിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

      ജീവനക്കാർ അനധികൃതമായി ജോലിയിൽ നിന്ന് വിട്ട് നിൽക്കാൻ പാടില്ല. ഡോക്ടർമാർ ഉൾപ്പെടെ 2000ത്തോളം ജീവനക്കാരാണ് സർവീസിൽ നിന്നും വിട്ട് നിൽക്കുന്നത്. ഇത് പൊതുജനാരോഗ്യ പ്രവർത്തനങ്ങളേയും ചികിത്സയേയും ബാധിക്കുന്ന വിഷയമാണ്. അതിനാൽ തന്നെ അനധികൃതമായി വിട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

      ആശുപത്രികളുടെ ഗുണനിലവാരം ഉയർത്തി രോഗികൾക്ക് മികച്ച സൗകര്യങ്ങളൊരുക്കുകയാണ് സർക്കാർ നയം. ആർദ്രം മിഷനിലൂടെ ചികിത്സാ സൗകര്യങ്ങൾ വലിയ തോതിൽ വർധിപ്പിച്ചു. പൊതുജനാരോഗ്യ നിയമം കൃത്യമായി നടപ്പിലാക്കണം. മെഡിക്കൽ ഓഫീസർമാർക്ക് പൊതുജനാരോഗ്യ നിയമത്തിൽ പ്രധാന പങ്കുണ്ട്. പൊതുജനാരോഗ്യ നിയമ പ്രകാരം സമിതികൾ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കണം. എല്ലാ ആശുപത്രികളിലും സേഫ്റ്റി ഓഡിറ്റ് നടത്തിയിരുന്നു. അതനുസരിച്ച് സുരക്ഷാ ക്രമീകരണം ഉറപ്പാക്കണം. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറസ് പ്രകാരം ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ഇത്തരം യോഗങ്ങൾ ചേരണം. ആശുപത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ തടസപ്പെടരുത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകും.

      സംസ്ഥാനത്ത് ഡയാലിസിസ് സംവിധാനം ശക്തിപ്പെടുത്തും. സ്ഥലമില്ലാത്ത ആശുപത്രികളിൽ മൊബൈൽ യൂണിറ്റുകൾ സജ്ജമാക്കും. ലക്ഷ്യ സ്റ്റാൻഡേർഡ്സ് പ്രകാരം ലേബർ റൂമുകൾ സജ്ജമാക്കി വരുന്നു. ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോകോൾ പാലിക്കണം. ഡോക്ടർമാർ ചെയ്യുന്ന സേവനങ്ങൾ വളരെ വിലപ്പെട്ടതാണ്. ഈ കാലയളവിൽ ആരോഗ്യ മേഖല ഒട്ടേറെ വെല്ലുവിളികൾ നേരിട്ടു. കോവിഡ്, സിക, മങ്കിപോക്സ്, നിപ തുടങ്ങിയ പകർച്ചവ്യാധികളെ പ്രതിരോധിക്കാനായി. പകർച്ചവ്യാധി പ്രതിരോധത്തിന് വലിയ പ്രാധാന്യമാണ് നൽകി വരുന്നത്. ആരോഗ്യ വകുപ്പ് എന്നത് വ്യക്തിയല്ല. അത് ഒരു ചങ്ങല പോലെയാണ്. അതിനാൽ തന്നെ ഒരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന എന്നിവർ പങ്കെടുത്തു.

Tags