മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകളുടെ ഓർഡർ പ്രളയം
![medicines](https://keralaonlinenews.com/static/c1e/client/94744/uploaded/9a6b60b53dd21d58c43dbad5c9bd9f41.jpg?width=823&height=431&resizemode=4)
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മരുന്ന് ഫണ്ടുകളുടെ കാലാവധി അവസാനിക്കാനിരിക്കെ മെഡിക്കൽ സ്റ്റോറുകൾക്ക് മരുന്നുകളുടെ ഓർഡർ പ്രളയം. പഞ്ചായത്തുകളടക്കം മരുന്നുകൾക്കായി വാർഷിക പദ്ധതിയിലുൾപ്പെടുത്തി വകയിരുത്തിയ ഫണ്ടുകൾ ലാപ്സാകാതിരിക്കാനാണ് അവസാനം ഒരുമിച്ച് മെഡിക്കൽ സ്റ്റോറുകൾക്ക് വൻതോതിൽ ഓർഡറുകൾ നൽകുന്നത്.
ഇതോടെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷങ്ങളുടെ ഓർഡറുകൾ ലഭിച്ചിട്ടും മരുന്നുകൾ നൽകാൻ കഴിയാതെ ഓർഡറുകൾ മടക്കുകയാണ് സ്റ്റോറുകൾ. കേരള സ്റ്റേറ്റ് മെഡിക്കൽ സർവിസസ് കോർപറേഷനിൽനിന്നുമാത്രമേ മരുന്നു വാങ്ങാൻ മുമ്പ് അനുവാദമുണ്ടായിരുന്നുള്ളൂ.
ഇവിടെനിന്ന് മരുന്ന് ലഭിക്കാൻ കാലതാമസം നേരിട്ടതിനാൽ കൊല്ലം കാരുണ്യ കമ്യൂണിറ്റി ഫാർമസി ഡിപ്പോയിൽ നിന്ന് മരുന്നുകൾ വാങ്ങാനായിരുന്നു പിന്നീട് നിർദേശം. പാലിയേറ്റിവ് പ്രവർത്തനത്തിനടക്കമുള്ള മരുന്നുകൾ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ അത്യാവശ്യ മരുന്നുകൾ കാരുണ്യ, കൺസ്യൂമർ ഫെഡിന് കീഴിലുള്ള നീതി അടക്കമുള്ള മെഡിക്കൽ സ്റ്റോറുകൾ, ജൻഔഷധി എന്നിവിടങ്ങളിൽനിന്നും വാങ്ങാമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എളുപ്പം മരുന്ന് ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നീതി മെഡിക്കൽ സ്റ്റോറുകളെയും ജൻഔഷധികളെയും ആശ്രയിക്കുന്നത്. ഫണ്ടില്ലാത്തതിനാൽ ദിവസങ്ങൾ മുമ്പുവരെ മരുന്നില്ലാതെ പ്രയാസപ്പെട്ട ആശുപത്രികളിൽ തുടർദിവസങ്ങളിൽ കുറച്ചുദിവസത്തേക്കെങ്കിലും മരുന്നെത്തുമെന്ന ആശ്വാസത്തിലാണ് ഫാർമസിസ്റ്റുകൾ. എന്നാൽ, ഒരുമിച്ച് മരുന്നെത്തിയതുകൊണ്ട് വലിയ പ്രയോജനം അർഹരായ രോഗികൾക്കുണ്ടാകുന്നില്ലെന്നാണ് വിലയിരുത്തൽ.