പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുന്നുവെന്ന ഹിന്ദു ഐക്യവേദിയുടെ പ്രസ്താവന ; ചരിത്രം പഠിച്ചാല്‍ ഇതിന്റെയൊക്കെ സത്യം മനസിലാവുന്നതേയുള്ളൂവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

palayoor

ബെംഗളൂരു : പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുവെന്ന ഹിന്ദു ഐക്യവേദി ആര്‍ വി ബാബുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് തൃശൂര്‍ അതിരൂപതാ അധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്ത്. ചരിത്രം പഠിച്ചാല്‍ ഇതിന്റെയൊക്കെ സത്യം മനസിലാവുന്നതേയുള്ളൂവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

2000 വര്‍ഷത്തിന്റെ ചരിത്രം ക്രിസ്തുമതത്തിന് ഇന്ത്യയില്‍ ഉണ്ട്. പാലയൂര്‍ പള്ളി ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യന്‍ പള്ളികളില്‍ ഒന്നാണ്. ചരിത്രം പഠിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മാത്രമേ ഇതില്‍ പറയാനുള്ളൂവെന്നും ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.

തൃശൂരില്‍ എല്ലാ വിഭാഗങ്ങളെയും ഒരു പോലെ കണക്കിലെടുക്കുന്ന എംപി വരട്ടെ. ഒരു പാര്‍ട്ടിയോടും മമത കാണിക്കാനില്ല. ബിഷപ്പ് പാംബ്ലാനിയോട് ചോദിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന പി സി ജോര്‍ജിന്റെ പ്രസ്താവനയോടും ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചു. ഒരു മതനേതാവും അങ്ങനെ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നോട് പിസി ജോര്‍ജ് അങ്ങനെ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിച്ചാല്‍ രാഷ്ട്രീയ നിലപാട് താന്‍ നടത്തുകയുമില്ല എന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ഗുരുവായൂരിലെ പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നായിരുന്നു ആര്‍.വി ബാബുവിന്റെ പ്രതികരണം. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയിലാണ് ആരോപണമുയര്‍ത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ദേവാലയമാണ് പാലയൂര്‍ പള്ളി.

തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ളതാണ് പള്ളി. മലയാറ്റൂര്‍ പള്ളി എങ്ങനെയുണ്ടായെന്ന് മലയാറ്റൂര്‍ രാമകൃഷ്ണന്‍ മാതൃഭൂമി വാരികയില്‍ എഴുതിയിട്ടുണ്ടെന്നും അത് വായിച്ചാല്‍ ബോധ്യമാകുമെന്നും ആര്‍.വി ബാബു പറഞ്ഞിരുന്നു. അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ് പറഞ്ഞത് ശരിയാണെന്നും ആര്‍വി ബാബു പറഞ്ഞിരുന്നു.

 

Tags