തൊഴിലുറപ്പ് പദ്ധതി വേതന വർധനവ് ; കേരളത്തോട് അവഗണന
തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2024-25 സാമ്പത്തിക വർഷത്തെ അവിദഗ്ധ തൊഴിലാളികളുടെ വേതനം കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചതിൽ കേരളത്തോട് കടുത്ത അവഗണന.കേരളത്തിലെ വേതനം 333 രൂപയിൽ നിന്ന് 346 രൂപയായാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്.
കർണാടകത്തിൽ 316 രൂപ ആയിരുന്നത് 349 രൂപയാക്കി. 33 രൂപയുടെ വർധന. തമിഴ്നാട്ടിൽ 25 രൂപ (8.5 ശതമാനം) വർധിപ്പിച്ചു. ഗോവയിൽ 34 രൂപയും (10.56 ശതമാനം) തെലങ്കാനയിലും ആന്ധ്രയിലും 28 രൂപയും (10.29 ശതമാനം) വർധിപ്പിച്ചപ്പോഴാണ് കേരളത്തിന് കേവലം 3.9 ശതമാനം മാത്രമായ 13 രൂപ വർധിപ്പിച്ചത്.
അസംഘടിത മേഖലയിൽ രാജ്യത്ത് ഏറ്റവും കൂടിയ കൂലി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. അസംഘടിത തൊഴിലാളികൾക്ക് ലഭിക്കുന്ന മിനിമം വേതനത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ കൂലിയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഈ സാമ്പത്തിക വർഷം രാജ്യത്ത് ഒരു കുടുംബത്തിന് ലഭിച്ച ശരാശരി തൊഴിൽ ദിനങ്ങൾ 51.47 മാത്രമാണ്. സംസ്ഥാനത്ത് അത് 67.35 ആയിരുന്നു.