എക്സിറ്റ് പോൾ വിധി പ്രഖ്യാപനങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ

ep jayarajan

കണ്ണൂര്‍: രാജ്യത്ത് ബി.ജെ.പി മുന്നേറ്റം നടത്തുമെന്ന എക്സിറ്റ് പോൾ ഫലപ്രഖ്യാപനങ്ങൾ തള്ളി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്തെത്തി. ഇപ്പോൾ പുറത്തു വന്ന എക്സിറ്റ് പോളുകള്‍ സംശയാസ്പദമാണെന്നും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

എക്സിറ്റ് പോളുകള്‍ തയ്യാറാക്കിയവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നും ബിജെപിയും മോദിയും പറഞ്ഞതുപോലെയുള്ള ഫലമാണ് പുറത്ത് വന്നതെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ശാസ്ത്രീയമായ നിഗമനത്തിന്‍റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോള്‍ നടത്തുന്നത്.അതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് എൽ.ഡി.എഫ് സംശയിക്കുന്നുണ്ട്.


ബിജെപി നേതാക്കൾ നേരത്തെ പറഞ്ഞതുപോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ അത് വിശ്വസനീയമല്ല. ഇതുവരെ ബിജെപി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു നിലപാടാണ് എല്ലാ എക്സിറ്റ് പോളുകളും സ്വീകരിച്ചിട്ടുള്ളത്.  അതുകൊണ്ട്  ഇന്ത്യ മുന്നണി നേതാക്കള്‍ പറഞ്ഞതുപോലെ വോട്ടെണ്ണല്‍ സമയത്ത് അതീവ ജാഗ്രതയുണ്ടാകണം. എല്ലാ മേഖലയിലും ജാഗ്രതയോടെ ചിന്തിക്കേണ്ടതുണ്ടെന്ന ഇന്ത്യ മുന്നണിയുടെ നിലപാട് ശരിവെക്കുന്നതാണ് എക്സിറ്റ് പോള്‍ ഫലമെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാധ്യത വളരെ പരിമിതമാണ്. ജനങ്ങളുടെ പിന്തുണയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുന്നില്ല. കേരളം മതനിരപേക്ഷതയുടെ നാടാണ്. ന്യൂ ജനറേഷൻ വിദ്യാസമ്പന്നരാണ്. ലോക കാര്യങ്ങള്‍ നിരീക്ഷിക്കുന്നവരാണ്.

 അവരുടെ നിലപാട് തന്നെ മതനിരപേക്ഷതയാണ്. അതിനാല്‍ തന്നെ ബിജെപി കേരളത്തില്‍ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. രണ്ടു ദിവസം മാത്രമല്ലേയുള്ളു വോട്ടെണ്ണലിന് ബാക്കിയുള്ളുവെന്നും അപ്പോള്‍ എല്ലാം വ്യക്തമാകുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി.

Tags