മാലയും ബൊക്കെയും വേണ്ട, ഒരു പൂവോ ഹസ്തദാനമോ ധാരാളം..; പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നൽകി തോമസ് ചാഴികാടൻ
![chaazhikkadan](https://keralaonlinenews.com/static/c1e/client/94744/uploaded/8de4b221b633acd4aa135b604de9e43e.jpg?width=823&height=431&resizemode=4)
കോട്ടയം: തെരഞ്ഞെടുപ്പ് പര്യടന വേളയില്‍ മാലയും ബൊക്കെയും പരമാവധി ഒഴിവാക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നൽകി കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ എംപി. പകരം ഒരു പൂക്കളോ ഒരു ഹസ്തദാനമോ ധാരാളമാണെന്നാണ് ചാഴികാടന്‍റെ നിലപാട്.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറു കണക്കിന് മാലയും ബൊക്കെയുമായാണ് പ്രവര്‍ത്തകര്‍ എത്തുന്നത്. പരിപാടിയ്ക്ക് ശേഷം ഫ്രഷ് പൂക്കളില്‍ ഉണ്ടാക്കുന്ന ബൊക്കെകള്‍ പിന്നീട് വഴിയില്‍ ചിതറി കിടക്കുന്നതാണ് പതിവ്. മാലകള്‍ക്കായും പ്രവര്‍ത്തകര്‍ പണം ചിലവാക്കേണ്ടിയും വരും. അതും പിന്നീട് ഉപയോഗ യോഗ്യമല്ലാതെ വെറുതെ കിടക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ലളിതമായ രീതിയിലായിരിക്കണം സ്വീകരണം എന്ന് നിര്‍ദേശം നൽകിയിരിക്കുന്നത്.
അതേസമയം പാലാ നിയോജക മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനത്തില്‍ തുടക്കത്തിൽ ഇപ്രകാരം ഓരോ റോസാ പൂക്കള്‍ നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. അവ കളയാതെ തുറന്ന വാഹനത്തില്‍ തന്നെ സൂക്ഷിച്ച് പരിപാടിക്കെത്തുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ കൊടുത്തു വിടുകയായിരുന്നു സ്ഥാനാര്‍ഥി. എന്നാൽ ഓരോ പോയിന്റ് പിന്നിടുമ്പോഴും മാലയുടെ എണ്ണം കൂടി വന്നു. എന്നാലും അതും സ്വീകരിക്കാൻ അദ്ദേഹം സന്നദ്ധനായി.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)