കെ.എസ്.ആർ.ടി.സി ഇനി കൊറിയർ വിലാസക്കാർക്ക് നേരിട്ട് എത്തിക്കും
![ksrtc](https://keralaonlinenews.com/static/c1e/client/94744/uploaded/c9433097e9cc68452563fd34aee1768f.jpg?width=823&height=431&resizemode=4)
കൊച്ചി: കൊറിയർ സർവിസ് പരിഷ്കരിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം.കത്തുകളും പാർസലും വിലാസക്കാർക്ക് നേരിട്ട് എത്തിക്കും . വിലാസക്കാരൻ ഡിപ്പോയിൽനിന്ന് പാർസൽ കൈപ്പറ്റുന്ന നിലവിലെ ഡിപ്പോ ടു ഡിപ്പോ രീതി മാറുന്നതാണ് പ്രധാന പരിഷ്കാരം. കവറുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള പ്രീമിയം സൗകര്യവും ഏർപ്പെടുത്തും.
പാസ്പോർട്ട് ഉൾപ്പെടെ വിലപിടിപ്പുള്ള രേഖകൾ അയക്കുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൊറിയർ സർവിസ് വിപുലീകരണവും ലക്ഷ്യമിടുന്നു. 47 ഡിപ്പോകളിലുള്ള സൗകര്യം മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. പ്രതിദിനവരുമാനമായ 1.70 ലക്ഷം രൂപ ഇതോടെ നാലിരട്ടിയാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. സ്വകാര്യ കൊറിയർ കമ്പനികൾ ഈടാക്കുന്നതിനെക്കാൾ നിരക്ക് കുറവിൽ സേവനം നൽകുന്നതിനാണ് ആലോചന.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
ഡിപ്പോ ടു ഡിപ്പോ സംവിധാനം തുടരുന്നതിനൊപ്പമാകും നേരിട്ടും സേവനം. ഗുണഭോക്താവിന്റെ വിലാസത്തിൽ കൊറിയർ നേരിട്ട് എത്തിക്കുന്നതിന് പിൻകോഡ് അടിസ്ഥാനത്തിൽ ഫ്രാഞ്ചൈസികളെ നിയമിക്കും. കൂടാതെ, സംസ്ഥാനത്തിന് പുറത്ത് ആദ്യഘട്ടത്തിൽ കോയമ്പത്തൂർ, നാഗർകോവിൽ, മൈസൂരു, ബംഗളൂരു, തിരുപ്പൂർ, മംഗളൂരു എന്നിവിടങ്ങളിൽ ഫ്രാഞ്ചൈസികളെ ക്ഷണിക്കും. തിരുവനന്തപുരം-കാസർകോട് റൂട്ടിൽ കൊറിയറുകൾ കൊണ്ടുപോകുന്നതിന് രണ്ട് വാനും ഏർപ്പെടുത്തും.