ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി

google news
ksrtc

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ജൂലായ് മാസത്തെ ശമ്പളം ഇതുവരെ കൊടുത്തുതീര്‍ന്നിട്ടില്ല. ഈ മാസത്തെ ശമ്പളം നല്‍കാന്‍ ഇനിയും 26 കോടി രൂപ വേണം. അടുത്ത മാസം മുതല്‍ അഞ്ചാം തീയതി ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്.

79 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത്. കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ പരമാവധി 50 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ശമ്പളത്തിനായി നല്‍കിയത്.

ഏകദേശം 180 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഒരുമാസത്തെ വരുമാനം. എന്നാല്‍ ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കിയതിനാല്‍ വരുമാനത്തിന്റെ ഭൂരിഭാഗവും ഇത് തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നത്. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 3500 കോടിക്ക് മുകളിലാണ്.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ജൂണിലാണ് കോടതി ഉത്തരവിട്ടത്. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണം എന്നും കോടതി വാക്കാല്‍ പറയുകയുണ്ടായി.അതേസമയം എട്ട് കോടിയെങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാല്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ മുമ്പോട്ട് പോകുമെന്നാണ് കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചത്.

Tags