മഹാത്മാഗാന്ധി സർവകലാശാലയിലെ ഗവേഷക വിദ്യാർഥികൾക്ക് ഫെല്ലോഷിപ്പ് മുടങ്ങീയിട്ട് മാസങ്ങൾ


2022-ൽ പ്രവേശനം നേടിയ ഗവേഷകർക്ക് 25 മാസത്തെയും 2023-ൽ പ്രവേശനമെടുത്തവർക്ക് 14 മാസത്തെയും ഫെലോഷിപ്പാണ് കിട്ടാനുള്ളത്
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പ് മുടങ്ങീയിട്ട് മാസങ്ങളോളമായി. സർവകലാശാല ഫെലോഷിപ്പിൽ വലിയ കുടിശ്ശികയാണ് ഉള്ളത്. 2022-ൽ പ്രവേശനം നേടിയ ഗവേഷകർക്ക് 25 മാസത്തെയും 2023-ൽ പ്രവേശനമെടുത്തവർക്ക് 14 മാസത്തെയും ഫെലോഷിപ്പാണ് കിട്ടാനുള്ളത്.
സർവകലാശാലകളിലും വിവിധ കോളേജുകളിലുമായി 260 പേർക്കാണ് ഫെല്ലോഷിപ്പ് കിട്ടാനുള്ളത്. ഇത് വൈകുന്നതിൽ പ്രതിഷേധിച്ച് ഓൾ കേരള റിസർച്ച് സ്കോളേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ സർവകലാശാലാ കാമ്പസിൽ സമരം തുടങ്ങി. 12,000 രൂപയാണ് ഒരുമാസം സർവകലാശാല നൽകുന്ന ഫെലോഷിപ്പ്.

മൂന്നുകോടിയോളം രൂപ ഈയിനത്തിൽ കുടിശ്ശികയുണ്ടെന്നാണ് കണക്ക്. നടപ്പുസാമ്പത്തികവർഷം അഞ്ചുകോടി രൂപയാണ് സർക്കാരിൽനിന്ന് സർവകലാശാലയ്ക്ക് ഈയിനത്തിൽ അനുവദിച്ചിരുന്നത്. ഇതുവരെ മൂന്നരക്കോടി രൂപ കൊടുത്തിട്ടുണ്ടെന്നും ഒന്നരക്കോടി ഉടൻ കൊടുത്തുതീർക്കുമെന്നും അധികൃതർ അറിയിച്ചു.