കോടഞ്ചേരിയിലെ മിശ്രവിവാഹം: ‘ജോയ്സ്നയെ ഹാജരാക്കണം’; ഹേബിയസ് കോർപസിൽ ഹൈക്കോടതി ഉത്തരവ്
കോഴിക്കോട് : കോടഞ്ചേരിയിലെ വിവാദ മിശ്രവിവാഹത്തിലെ വധു ജോയ്സ്നയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. ജോയ്സനയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. മകൾ ചതിക്കപ്പെട്ടതാണെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.ഇതിനിടെ ജോയ്സ്ന ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ പ്രാർഥിക്കുന്ന ഫോട്ടോ വരന്‍ ഷെജിന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. നന്മയുടേയും സ്നേഹത്തിന്റേയും ഈസ്റ്റര്‍ ആശംസകള്‍ എന്ന തലക്കെട്ടോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
ലവ് ജിഹാദ് വിവാദം തള്ളി ഇരുവരും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ഷെജിൻ പറഞ്ഞിരുന്നു. അതേസമയം, സ്വന്തം ഇഷ്ടത്തിന് ഷെജിന്റെ കൂടി ഇറങ്ങിവന്നതെന്ന് ജോയ്‌സ്‌ന പറഞ്ഞു. വിവാദം വേദനിപ്പിച്ചുവെന്നും ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജോയ്‌സ്‌ന പറഞ്ഞു.
സാധാരണ സിപിഎം ഇരുമതസ്ഥര്‍ തമ്മിലുള്ള വിവാഹം പോസിറ്റീവ് ആയി കാണാറുണ്ട്. ജോര്‍ജ് എം.തോമസിനെതിരെ നടപടി വേണമെന്ന് അഭിപ്രായമില്ല. രണ്ടുദിവസം താന്‍ വിളിക്കാതിരുന്നതു മൂലമുള്ള ആശയക്കുഴപ്പമാവാമെന്നും ഷെജിന്‍ വ്യക്തമാക്കി. താമരശേരി കോടതിയില്‍ ഹാജരായ ജോയ്‌സ്‌ന ഷെജിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് അറിയിച്ചതിനു പിന്നാലെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു.