ഡെന്മാർക്ക് കമ്പനിയുടെ പ്രോജക്ട് ഓഫിസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ
കൊച്ചി: ഡെന്മാർക്ക് കമ്പനിയുടെ പ്രോജക്ട് ഓഫിസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ ബംഗളൂരുവിൽനിന്ന് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. കൊല്ലം കുന്നിക്കോട് ചക്കുവരക്കൽ നേടിയകല വീട്ടിൽ അജി തോമസാണ് (45) അറസ്റ്റിലായത്.
ഡെന്മാർക്ക് കമ്പനിക്ക് വേണ്ടി പ്രൊജക്ട് വർക്ക് ഓൺലൈനിൽ ചെയ്തു നൽകിയാൽ പ്രതിമാസം 25000 രൂപ വീതം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പരാതിക്കാരനെയും ഭാര്യയെയും സമീപിച്ചത്. തുടർന്ന് പ്രോജക്ട് ചെയ്യാൻ ലാപ്ടോപ്പും ഐഫോണും ആവശ്യമാണെന്ന് അറിയിച്ചു. പ്രതിയെ വിശ്വസിച്ച പരാതിക്കാരൻ ലാപ്ടോപ്പും ഫോണും വാങ്ങി.
പിന്നീട് അജി തോമസ് ഇവരെ സമീപിച്ച് കമ്പനിയുടെ ആപ്ലിക്കേഷൻസ് ഇൻസ്റ്റാൾ ചെയ്ത് അടുത്തദിവസം കൊണ്ടുവന്ന് ഏൽപ്പിക്കാമെന്ന് പറഞ്ഞ് ലാപ്ടോപ്പും ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ കെ.പി. അഖിൽ, അസി. സബ് ഇൻസ്പെക്ടർ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ് എന്നിവരുമുണ്ടായിരുന്നു.