ബിജെപിയെ പരാജയപ്പെടുത്തണം എന്ന് ആഗ്രഹമുള്ളവരാണ് കേരളീയര്‍ : പിണറായി വിജയന്‍

cm

തിരുവനന്തപുരം: ബിജെപിയെ പരാജപ്പെടുത്തുകയെന്ന വികാരമാണ് രാജ്യവ്യാപകമായി ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരിടത്തും ബിജെപി വിജയിക്കാന്‍ പോകുന്ന ശക്തിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മണ്ഡലപര്യടനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കഴിവിന്റെ പരമാവധി അവര്‍ ശ്രമിക്കുന്നുണ്ട്.

പക്ഷെ, ജനങ്ങള്‍ അംഗീകരിച്ചു കൊടുക്കില്ല. ബിജെപിയെ നേരിടാന്‍ ഞങ്ങള്‍ മതിയെന്ന് പറയുന്ന കൂട്ടരാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ്. കഴിഞ്ഞ തവണ യുഡിഎഫ് വലിയ വിജയം നേടി. എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു.

 കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രത്യേക സാഹചര്യമായിരുന്നു. രാഹുല്‍ ഗാന്ധി വന്നപ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിച്ചു. ബിജെപിയെ പരാജയപ്പെടുത്തണം എന്ന് ആഗ്രഹമുള്ളവരാണ് കേരളീയര്‍. അവര്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ പ്രചാരണം വിശ്വസിച്ചു’, അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ന്നോ? പല കാര്യങ്ങളിലും നിസംഗതയാണ് കണ്ടത്. ബിജെപിയെ തുറന്നെതിര്‍ക്കുന്നതില്‍ പ്രയാസം കണ്ടു. പാര്‍ലമെന്റില്‍ നിറഞ്ഞുനില്‍ക്കുന്ന യുഡിഎഫിന്റെ എംപിമാര്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങളിലോ കേരളത്തോടോ നീതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

സാന്റിയാഗോ മാര്‍ട്ടിന്‍ എല്ലാവര്‍ക്കും പരിചിതമായ പേരാണ്. അവരും ഇലക്ടറല്‍ ബോണ്ട് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിനും 50 കോടി കിട്ടി. ഇലക്ടറല്‍ ബോണ്ട് വേണ്ടെന്ന് ഇനിയെങ്കിലും പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മലയാളികള്‍ കളങ്ക രഹിതരായതുകൊണ്ട് കോണ്‍ഗ്രസിനെ വിജയിപ്പിക്കുകയായിരുന്നുവെന്നും ഇടതുമുന്നണിയോട് എന്തെങ്കിലും വിരോധം ഉള്ളതുകൊണ്ടല്ല കഴിഞ്ഞ തവണ ജനങ്ങള്‍ തിരിഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കാം എന്ന ചിന്ത കേരളീയ മനസ്സിലുണ്ടാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതാണ് കഴിഞ്ഞതവണ ഇടതുമുന്നണിയുടെ കനത്ത പരാജയത്തിനു കാരണമായത്.

എന്നാല്‍ എന്താണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാഹചര്യമെന്നു ചോദിച്ച മുഖ്യമന്ത്രി കേരളീയ പൊതുസമൂഹത്തോട് നീതി ചെയ്യാന്‍ വിജയിച്ചു പോയ യുഡിഎഫിന്റെ എംപിമാര്‍ക്ക് സാധിച്ചോയെന്നും ചോദ്യമുയര്‍ത്തി.

Tags